ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അര്‍ദ്ധനഗ്നരാക്കി റാഗിംഗ്; വെല്ലൂര്‍ സിഎംസി കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍


തമിഴ്നാട് : 
വിദ്യാർത്ഥികളെ ക്രൂരമായി റാഗിങിന് ഇരയാക്കിയ തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അര്‍ദ്ധ നഗ്നരാക്കി നടത്തി ശാരീരികവുംലൈംഗികവുമായിപീഡിപ്പിച്ചുവെന്നാണ് സീനിയർ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പരാതി. സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായും കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ത്തിക് ഛദര്‍ എന്ന വിദ്യാര്‍ത്ഥിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാര്‍ച്ച് മുതല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശാരീരികവും ലൈംഗികവുമായ പീഡനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ മറ്റൊരു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും പങ്കുവെച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ റെഡിറ്റിലാണ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ച മറ്റ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ഓഫീസിനെ ടാഗ് ചെയ്തിട്ടുണ്ട്. അർദ്ധനഗ്നരായി വാക്കിംഗ് റേസ് നടത്താനും ചെളിയില്‍ കിടന്നുകൊണ്ട് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അനുകരിക്കാനും നിര്‍ബന്ധിതരാവുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിയുടെ റെഡിറ്റ് പോസ്റ്റില്‍ പറയുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ ശാരീരികമായി ആക്രമിക്കാന്‍ ഉപയോഗിക്കുന്ന കോഡുകളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നുണ്ട്.


തങ്ങളെ ഹോസ്റ്റലിന്റെ മുകളിലെ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. സീനിയേഴ്സ് പറയുന്നതനുസരിച്ച് നഗ്നരായി നടക്കണമെന്നും പലപ്പോഴും നഗ്നത മറയ്ക്കാന്‍ കാര്‍ഡ്‌ബോര്‍ഡുകളാണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു അജ്ഞാത ഇമെയില്‍ ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നുമാണ് സിഎംസി ഡയറക്ടര്‍ ഡോ വിക്രം മാത്യൂസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. '' ഇമെയില്‍ അയച്ച ആളുടെ പേരോ വിലാസമോ ഇല്ലെങ്കിലും, നിയമപ്രകാരം ഞങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവര്‍ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ നടപടിയെടുക്കും. റാഗിംഗിനെ ഒരു തരത്തിലും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ 7 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്, '' ഡയറക്ടര്‍ പറഞ്ഞു.
റാംഗിംങ് ആരോപണം അന്വേഷിക്കാന്‍ ആറംഗ പ്രത്യേക സമിതിയെ ആണ് കോളേജ് നിയോഗിച്ചിരിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്ത ഏഴ് വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അധ്യാപകര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് ആന്റി-റാഗിംഗ് സെല്ലിന് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലും റാംഗിംഗ് നിരോധിച്ചിട്ടുള്ളതാണ്. അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വെല്ലൂര്‍ പോലീസ് സൂപ്രണ്ട് എസ് രാജേഷ് കണ്ണന്‍ പറഞ്ഞു.
أحدث أقدم