കോട്ടയത്തു പോലീസ് കൈമലർത്തി; മോഷണം പോയ മൊബൈൽ സ്വന്തം നിലയിൽ കണ്ടെത്തി; വീണ്ടെടുത്തത് സ്വന്തം ഫോണും മറ്റ് ആറ് ഫോണുകളും


കോട്ടയം: മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസ് സഹായിക്കില്ലെന്നു വ്യക്തമായതോടെ സ്വന്തം നിലയിൽ അന്വേഷിച്ച് കണ്ടെത്തിയിരിക്കുകയാണ് അഞ്ച് മിടുക്കന്മാർ. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഷ്ടിക്കപ്പെട്ട ഫോണും മറ്റ് ആറ് ഫോണുകളും യുവാക്കൾ കണ്ടെത്തിയത്. കണ്ടെത്തിയ എല്ലാ ഫോണുകളും യുവാക്കൾ പോലീസിന് കൈമാറി. നാഗമ്പടം സ്വദേശികളായ പി ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി സക്കറിയ, അഖിൽ ജോർജ് എന്നിവരാണ് പോലീസിന്റെ റോൾ ഏറ്റെടുത്തത്. സൈബർ സെല്ലിന്റെയും പോലീസിന്റെയും പണി ഏറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് യുവാക്കൾ മൊബൈൽ ഫോൺ കണ്ടെത്തിയത്. ഗോവിന്ദിന്റെ മുത്തച്ഛനും സഹോദരിയും മാത്രം വീട്ടിലുള്ളപ്പോൾ 35 വയസ് തോന്നിക്കുന്ന ഒരാൾ വെള്ളം ചോദിച്ച് വീട്ടിലെത്തി. സഹോദരി വെള്ളം എടുക്കാനായി വീട്ടിലേക്ക് കയറിയ ഉടൻ അയാൾ ഫോണുമായി ഓടി മറഞ്ഞു. വെസ്റ്റ് പോലീസിൽ പരാതി നൽകിയപ്പോൾ സൈബർ സെല്ലിൽ പരാതി നൽകാനായിരുന്നു നിർദ്ദേശം. സൈബർ സെല്ലിൽ വിവരം അറിയിച്ചപ്പോൾ മൂന്ന് മണിക്കൂർ കഴിഞ്ഞ് വരാനായിരുന്നു നിർദ്ദേശം. നെറ്റ് ഓഫ് ചെയ്തിരിക്കുന്നതിനാൽ ഫോൺ കണ്ടെത്താൻ കഴിയുന്നില്ലെന്നു പറഞ്ഞ് സൈബർ സെൽ കൈ മലർത്തി.  നഷ്ടമായ ഫോണിലേക്ക് ഗോവിന്ദ് തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തോടെ കള്ളൻ മൊബൈൽ ഫോൺ ഓണാക്കിയെന്ന് മനസിലായി. തുടർന്ന് ഗൂഗിളിലെ 'ഫൈൻഡ് മൈ ഡിവൈസ്' എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഫോൺ ഉള്ളത് കുറിച്ചിയിലാണെന്ന് മനസിലായി. സൈബർ സെല്ലിനെ വിവരം അറിയിച്ചപ്പോൾ നിങ്ങൾത്തന്നെ അന്വേഷിക്കൂ എന്നായിരുന്നു മറുപടിയെന്ന് ഗോവിന്ദ് പറയുന്നു.  തുടർന്ന് യുവാക്കൾ ഫോൺ ഇരിക്കുന്ന സ്ഥലത്ത് എത്തി. ഗോഡൗണിനു സമീപം പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് ഫോൺ സൂക്ഷിച്ചിരുന്നത്. ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചപ്പോൾ വരാമെന്ന് അറിയിച്ചെങ്കിലും ഏറെ നേരം കാത്തിരുന്നിട്ടും പോലീസ് എത്തിയില്ല. റിട്ട എസ്ഐ കെ കെ റെജിയുടെയും നാട്ടുകാരുടെയും സഹായത്തോടെ പരിശോധിച്ചപ്പോൾ മോഷണം പോയ മൊബൈൽ ഫോൺ അടക്കം ഏഴ് മൊബൈൽ ഫോണുകളാണ് യുവാക്കൾ കണ്ടെത്തിയത്.

أحدث أقدم