പത്തനംതിട്ട: കാര്‍ഷിക മേഖലയില്‍ കേരളത്തിന് ആദ്യ ഗിന്നസ് റെക്കോഡ്. പത്തനംതിട്ട റാന്നി സ്വദേശിയായ റെജി ജോസഫാണ് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ കാര്‍ഷിക കേരളത്തിന്റെ പേരും എഴുതി ചേര്‍ത്തിരിക്കുന്നത്. ഏറ്റവും വലിയ ചേമ്പില സ്വന്തമായി ഉദ്പാദിപ്പിച്ചതിനാണ് റെജി ജോസഫിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. 114 സെന്റിമീറ്റര്‍ നീളവും 94 സെന്റീമീറ്റര്‍ വീതിയുമുള്ള ചേമ്പിൻ്റെ ഇലയാണ് ഇദ്ദേഹത്തെ ഗിന്നസ് റെക്കോഡിന് അര്‍ഹനാക്കിയത്. ദി ലാര്‍ജസ്റ്റ് ടാരോ ലീഫ് കാറ്റഗറിയിലാണ് റെക്കോഡ്.
ഒറീസ്സക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റെജി ജോസഫ് മറികടന്നത്. അഞ്ചുവര്‍ഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് ജയറാം റാണയുടെ റെക്കോഡ് മറികടക്കാന്‍ സാധിച്ചത്. കാര്‍ഷിക മേഖലയില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സര്‍ട്ടിഫിക്കറ്റാണ് ഇതെന്ന് ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സി (ആഗ്രഹ്)ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, സംസ്ഥാന സെക്രട്ടറി ഡോ. ഗിന്നസ് സുനില്‍ ജോസഫ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
2013 ല്‍ ഉയരം കൂടിയ ചേമ്പും 2014 ല്‍ ഉയരം കൂടിയ വെണ്ടക്കായും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും, 5 കിലോ തൂക്കം വരുന്ന കിഴങ്ങും, ഒരു മൂട്ടില്‍ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്ബില്‍ ഉല്‍പ്പാദിപ്പിച്ചതിന് യൂ. ആര്‍ .എഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു. 2021 ല്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്നും പ്ലാന്റ് ജിംനോം സെവിയര്‍ ഫാമാര്‍ റെക്കൊഗ്നേഷന്‍ അവാര്‍ഡും, 2022 ല്‍ പുസ കൃഷി വിഗ്വന്‍ മേളയില്‍ ഇനോവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡും റെജി ജോസഫിന് ലഭിച്ചിട്ടുണ്ട്.