സർക്കാരിന്റെ വൈക്കം ആഘോഷത്തില്‍ നിന്ന്‌ എന്‍എസ്എസ് വിട്ടുനിന്നത് ശരിയായ തീരുമാനമെന്ന്‌ കെ ബി ഗണേഷ് കുമാർ



 കൊല്ലം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വിവാദത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പിന്തുണച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എന്‍എസ്എസ് എടുത്ത തീരുമാനം ശരിയാണ്.

താഴ്ന്ന ജാതിക്കാര്‍ക്കു വേണ്ടി അമ്മ മഹാറാണിയെ കണ്ടത് മന്നത്ത് പത്മനാഭന്‍ ആയിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം അന്വേഷിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ വിളിച്ചിരുന്നു.

സുകുമാരന്‍ നായരുടെ വിശദീകരണം ശരിയാണ്. എന്‍എസ്എസ് ഒരിക്കലും ഭരണകക്ഷിക്കോ ആഘോഷം നടത്തുന്നവര്‍ക്കോ എതിരല്ല. മന്നത്ത് പത്മനാഭനെ മറന്നുള്ള ആഘോഷ പരിപാടി ശരിയല്ലെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന് മുമ്പു തന്നെ ചങ്ങനാശേരിയിലെ കുടുംബ ക്ഷേത്രം പട്ടികജാതിക്കാര്‍ക്ക് മന്നത്ത് പത്മനാഭന്‍ തുറന്നു കൊടുത്തിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. തൊട്ടുകൂടായ്മ നിലനിന്ന കാലത്ത് മന്നത്തിന്റെ അമ്മ നടത്തിയ സാമൂഹ്യ ഇടപെടലും ഗണേഷ് ഓര്‍മിപ്പിച്ചു.

കേരളത്തില്‍ ശ്രീനാരായണ ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത് നായന്‍മാരാണ്. ക്ഷേത്രത്തില്‍ പൂജ നടത്താന്‍ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന നമ്പൂതിരിമാര്‍ പിന്നീട് നായന്‍മാരെ അടിമകളാക്കിയെന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

കൊല്ലം വാളകം പൊടിയാറ്റുവിള ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍.



أحدث أقدم