ആൾമറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ.



കോഴിക്കോട്: ആൾമറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ജയരാജനെയാണ് മൂന്നാം സ്ഥലമാറ്റത്തിന് പിന്നാലെ സസ്പെൻഷൻ ലഭിച്ചത്. ആദ്യ സ്ഥലം മാറ്റം റദ്ദ് ചെയ്ത് കോഴിക്കോടേക്ക് എസ് ഐ -യായി മടക്കി കൊണ്ടുവന്ന കമീഷണറുടെ നടപടി വിവാദമായതോടെയാണ് ഉത്തര മേഖല ഐജിക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ജയരാജനെ വീണ്ടും വയനാട്ടിലേക്ക് സ്ഥലം മാറ്റിയതും തൊട്ടുപിന്നാലെ സസ്പെൻഷൻ ലഭിച്ചതും.

കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിൽ ഇളവ് നേടിയെന്നായിരുന്നു ഇയാൾക്കെതിരായ ആരോപണം. ഇതുവഴി ഗുരുതരമായ അച്ചടക്കലംഘനം, സ്വഭാവ ദൂക്ഷ്യം എന്നിവ കാണിച്ചതായും ജയരാജന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഒരു സ്ത്രീയോടൊപ്പം ലോഡ്ജിലെത്തിയ ജയരാജൻ ലോഡ്ജിൽ മുറിയെടുത്തു. എന്നാൽ മുറിയുടെ വാടക കുറച്ചുകിട്ടാനായി, ദുരുദ്ദേശ്യത്തോടെ, ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണെന്ന് ലോഡ്ജ് ജീവനക്കാരോട് സ്വയം പരിചയപ്പെടുത്തി. ഇതുവഴി 2500 രൂപ ദിവസ വാടകയുള്ള എ സി മുറിയിൽ താമസിക്കുകയും ചെയ്തു. തുടർന്ന് മുറി വെക്കേറ്റ് ചെയ്യുമ്പോൾ, 1000 രൂപ മാത്രം നൽകി മടങ്ങി.


പൊലീസ് സബ് ഇൻസ്പെക്ടർ എന്ന നിലയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിനത്തിൽ 1500 രൂപയുടെ ആനുകൂല്യം അനർഹമായി കൈപ്പറ്റി, ഇത് ഗ്രേഡ് എസ് ഐ ജയരാജൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അച്ചടക്ക ലംഘനവും, സ്വഭാവ ദൂക്ഷ്യവും ആണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നതായും സസ്പെഷൻ റിപ്പോർട്ടിലെ സൂചനയിൽ പറയുന്നുണ്ട്.
أحدث أقدم