ബഹറിനിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ആറ് പ്രതികളുടെ വിചാരണ ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി



മനാമ: 500 ബഹ്‌റൈന്‍ ദിനാര്‍ കടത്തിന്റെ പേരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ആറ് പ്രതികളുടെ വിചാരണ ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. പ്രതികളുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുന്നതിനു വേണ്ടിയാണ് കേസ് നീട്ടിവച്ചത്. കേസിലെ നാലാമത്തെയും അഞ്ചാമത്തെയും പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ ബഹ്‌റൈനിലെ ഹൈ ക്രിമിനല്‍ കോടതി തള്ളുകയും ചെയ്തു.

ഇരയായ പ്രവാസിയുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. മാതൃരാജ്യത്തായിരിക്കെ പ്രതികളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ കോള്‍ ലഭിച്ചതായി അവര്‍ പറഞ്ഞു. ഫോണ്‍കോളിനിടെ, പ്രതികള്‍ ഇരയുടെ മോചനത്തിനായി 1,400 ബഹ്‌റൈന്‍ ദിനാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിനെ പീഡിപ്പിക്കുമെന്നും മരണമോ പോലും സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.പരിഭ്രാന്തയായ യുവതി ഉടന്‍ തന്നെ തന്റെ സഹോദരനോട് സഹായം തേടുകയും തുടര്‍ന്ന് പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതോടെ പോലീസ് നടപടി ഭയന്ന് പ്രതികള്‍ ഇരയെ വേഗത്തില്‍ മോചിപ്പിച്ച് റിഫയിലെത്തിച്ചു. തങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന ഉറപ്പുനല്‍കിയാല്‍ കടം എഴുതിത്തള്ളാമെന്നും പ്രതികള്‍ ഇരയെ അറിയിച്ചിരുന്നു. പ്രതികളെ കുറിച്ചോ ഇരയെ കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

أحدث أقدم