ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ എഐ ഡ്രോണ്‍ ക്യാമറകൾ വരുന്നു; ഓരോ ജില്ലയിലും പത്ത് യൂണിറ്റുകള്‍



തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കാനാണ് ശ്രമം. ഒരു ജില്ലയില്‍ പത്തെണ്ണം വീതംനല്‍കും. ഭാരമേറിയ എഐ കാമറകള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കാന്‍ വിവിധ ഏജന്‍സികളുമായി മോട്ടര്‍ വാഹന വകുപ്പു ചര്‍ച്ച നടത്തി വരികയാണെന്ന് ശ്രീജിത് അറിയിച്ചു.ഡ്രോണ്‍ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക. നിലവില്‍ എഐ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ വിവിധ ആപ്പുകള്‍ മുഖേന കണ്ടെത്തി അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാല്‍ നിയമലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോണ്‍ എഐ ക്യാമറകള്‍ ഉപയോഗിക്കുക. എഐ കാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. 

أحدث أقدم