സീറ്റ് ബെൽറ്റ് ധരിക്കാതെ പോലീസ്; കുടുക്കി എഐ ക്യാമറ, പിഴയിട്ടു



തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ സ്ഥാപിച്ച എഐ ക്യാമറയിൽ കുടുങ്ങി പോലീസ് ജീപ്പുകളും. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്ങിയത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടിവീണത്. എന്നാൽ ഇതുവരെ ഇവർ പെറ്റി അടച്ചതായി വിവരമില്ല.ഹെൽമറ്റോ സീറ്റ് ബൽറ്റോ ഇടാതെ പോകുന്ന സാധാരണക്കാരനെ ഓടിച്ചിട്ട് പിടിച്ചായാലും പെറ്റിയടിക്കുന്ന പോലീസിന് തന്നെ പെറ്റി കിട്ടിയത് സേനക്ക് വലിയ നാണക്കേടായിരിക്കുകയാണ്. ക്യാമറയ്ക്ക് വിഐപിയെന്നോ സാധാരണക്കാരൻ എന്നോ വേർതിരിവ് ഉണ്ടാവില്ല, നിയമലംഘനം ആര് നടത്തിയാലും ക്യാമറ കണ്ണുകൾ അത് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നും എഐ ക്യാമറ ഉദ്ഘാടനത്തിന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ സംഭവം.

أحدث أقدم