കേരളീയം : സർക്കാർ ചെലവാക്കുന്നത് 27.12 കോടി. നികുതി പണം ധൂർത്തടിക്കാനുള്ള മാർഗമെന്ന് പ്രതിപക്ഷം

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 27.12 കോടി രൂപ. തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതിന് പുറമെ സ്പോൺസർഷിപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം-2023 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
തലസ്ഥാന ജില്ലയിൽ കേരള പിറവിദിനമായ നവംബർ ഒന്ന് മുതൽ 7 വരെ പരിപാടി. രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി, നികുത്തിപണം ധൂർത്തടിക്കാനുള്ള മാർഗമാണെന്നാണ് പ്രതിപക്ഷ ആരോപണം. കേരളം സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോഴുള്ള ധൂർത്തിൽ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
രൂക്ഷവിമർശനങ്ങൾ നിലനിൽക്കെയാണ് പരിപാടിക്ക് തുക അനുവദിച്ച ധനവകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. എക്‌സ്‌പെൻഡിച്ചർ കമ്മിറ്റി സമർപ്പിച്ച 27.12 കോടിയുടെ ബജറ്റിന് ധനവകുപ്പ് അംഗീകാരം നൽകി. നേരത്തെ പരിപാടി നടത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഈ വിഭാഗങ്ങൾക്കെല്ലാം തുക അനുവദിച്ചതാണ് ഉത്തരവ്.

കൽച്ചറൽ കമ്മിറ്റി സാംസ്കാരിക പരിപാടികൾക്ക് ചെലവാക്കുന്നത് 3,14 കോടിയാണ്. ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റിക്ക് 8.5 ലക്ഷം, പ്രദർശനത്തിന് 9.39 കോടി, വൈദ്യുത അലങ്കാരത്തിന് 2.97 കോടി, പ്രചാരണത്തിന് 3.98 കോടി, അടക്കം കണക്കുകളുടെ പട്ടികയിൽ ഉത്തരവുണ്ട്. ടൂറിസം വകുപ്പിന്റെ ഹെഡിൽ നിന്ന് ഇതിനുള്ള തുക വകമാറ്റാനാണ് നിർദ്ദേശം. കൂടുതൽ സൗകര്യങ്ങൾ ആവശ്യമുള്ള വകുപ്പുകൾക്ക് തുക അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു. ചുരുക്കത്തിൽ ഇപ്പോൾ അനുവദിച്ച തുക വീണ്ടും വർദ്ധിപ്പിക്കും.
أحدث أقدم