ഇനി പെരുമഴക്കാലം? 48 മണിക്കൂറിനുള്ളിൽ തുലാവർഷം ഇങ്ങെത്തും, ഉയർന്ന തിരമാല ജാഗ്രത നിർദേശം



 തിരുവനന്തപുരം: 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യത. തുലാവർഷം എത്തിയാലും ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒക്ടോബർ 22 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറി വടക്ക് - വടക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിച്ചു ഒക്ടോബർ 24 രാവിലെയോടെ തെക്കൻ ഒമാൻ - യെമൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു.


ഒക്ടോബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
കോമറിൻ മേഖലക്ക്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) തെക്കൻ തമിഴ്‌നാട് തീരത്തും (കുളച്ചൽ മുതൽ കിലകരൈ വരെ) നാളെ രാത്രി 11.30 വരെ 1.8 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഒക്ടോബർ 20 മുതൽ 24 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല.
أحدث أقدم