ബുക്കിങ് സ്വീകരിച്ചശേഷം ഉത്പാദനം നിര്‍ത്തി;ഫോഡ് ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം



കോട്ടയം: വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഉത്പാദനം നിര്‍ത്തിയതിന് വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. 

അഭിഭാഷകനായ ജി. മനു നായര്‍ വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയുടെ ഫോഡ് എക്കോസ്പോര്‍ട്ട് ടൈറ്റാനിയം കാര്‍ കോട്ടയത്തെ കൈരളി ഫോഡ് വഴി ബുക്ക് ചെയ്തിരുന്നു. 2021 ആഗസ്ത് 17ന് 2000 രൂപ അഡ്വാന്‍സ് നല്‍കിയാണ് ബുക്ക് ചെയ്തത്. 2021 ഡിസംബര്‍ 30ന് വാഹനം ലഭിക്കുമെന്ന ഉറപ്പും ലഭിച്ചു. എന്നാല്‍ സപ്തംബര്‍ ഒമ്പതിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. വാഹനത്തിന് അഡ്വാന്‍സ് തുക ബുക്കിങ് സ്വീകരിച്ച ശേഷം വാഹന നിര്‍മാതാക്കള്‍ സ്വമേധയാ ബുക്കിങ് കാന്‍സല്‍ ചെയ്തത് പരാതിക്കാരന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി കമ്മീഷന്‍ കണ്ടെത്തി. 

നിര്‍മാണവും വില്‍പനയും നിര്‍ത്താന്‍ തീരുമാനിച്ച കമ്പനി ബുക്കിങും അഡ്വാന്‍സും സ്വീകരിക്കുന്നതില്‍ നിന്ന് ഡീലര്‍മാരെ വിലക്കാതിരുന്നത് വീഴ്ചയാണ്. പരസ്യം നല്‍കുന്ന നിര്‍മാതാക്കളും വില്‍പനക്കാരും ഉത്പന്നത്തിന്റെ മതിയായ സ്റ്റോക്ക് ഉറപ്പു വരുത്തണമെന്നും അതിന് സാധിച്ചില്ലെങ്കില്‍ ബുക്കിങ് സ്വീകരിക്കരുതായിരുന്നെന്നും കമ്മീഷന്‍ വിലയിരുത്തി. 

വാഹന നിര്‍മാതാക്കളായ ഫോഡ് ഇന്ത്യ പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഡീലറായ കൈരളി ഫോഡ് അഡ്വാന്‍സ് തുകയായ 2000 രൂപ 12 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം തിരികെ നല്‍കാനും അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.
أحدث أقدم