ലണ്ടനില്‍ പ്ലക്കാര്‍ഡും ബോട്ടിലുകളും പടക്കവും പോലീസിന് നേരെ വലിച്ചെറിഞ്ഞ് പാലസ്തീന്‍ അനുകൂല പ്രതിഷേധം; ഏഴ് പേരെ അറസ്റ്റ് ചെയ്ത് പോലീസ്; മാഞ്ചസ്റ്റര്‍, ന്യു കാസില്‍, ബ്രിസ്റ്റോള്‍, ഗ്ലാസ്ഗോ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധിച്ച് ആയിരങ്ങള്‍



ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന പാലസ്തീന്‍ അനുകൂലികളുടെ പ്രകടനം അക്രമാസക്തമായി. കുപ്പികളും, പ്ലക്കാര്‍ഡുകളും കത്തിച്ച പടക്കങ്ങളുമെല്ലം പ്രതിഷേധക്കാര്‍ പോലീസിന് നേരെ വലിച്ചെറിഞ്ഞു. ഗസ്സയില്‍ ബോംബ് വര്‍ഷിക്കുന്നത് ഇസ്രയേല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, ഗ്ലാസ്ഗോ, എഡിന്‍ബര്‍ഗ്, ന്യു കാസില്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രകടനങ്ങള്‍ നടന്നു.


പാലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ പോലും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ലണ്ടന്‍ നഗരത്തിലെ പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രം ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ച്തായി മെറ്റ് പോലീസ് അറിയിച്ചു. ഇന്നലെ നടന്ന സംഭവത്തില്‍ ഒന്‍പതോളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.


ഞെട്ടിക്കുന്ന ആകാശക്കാഴ്ച്ചകള്‍ കാണിക്കുന്നത്, ക്രൂദ്ധരായ പ്രതിഷേധക്കാര്‍ പോലീസിനെതിരെ കടുത്ത ആക്രമണംഅഴിച്ചു വിടുന്നതാണ്. വന്‍ ജനക്കൂട്ടം തന്നെയായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. അതില്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ശ്രമിക്കുമ്പോഴായിരുന്നു പോലീസിന് നേരെ കത്തിച്ച പടക്കം വലിച്ചെറിഞ്ഞത്. നേരത്തേ പടിഞ്ഞാറന്‍ ലണ്ടനിലെ കിംഗ്ടന്‍ ഹൈ സ്ട്രീറ്റിന്റെ ഒരു ഭാഗം പോലീസ് അടച്ചിരുന്നു.


ഇസ്രയെല്‍ എംബസ്സിക്ക് മുന്‍പില്‍ വന്‍ പ്രതിഷേധം ഉണ്ടായേക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. കെന്‍സിംഗ്ടണ്‍ പാലസിന് തൊട്ടടുത്തായാണ് എംബസി സ്ഥിതി ചെയ്യുന്നത്. അതിനു മുന്‍പിലായി ബാരിക്കേഡുകളും നിരത്തിയിരുന്നു. പ്രതിഷേധക്കാര്‍ എംബസിയുടെ പരിസരത്ത് എത്താതെ തടയാന്‍ നിരവധി പോലീസ് ഉദ്യോഗസ്ഥരും അവിടെ നിലകൊള്ളുന്നുണ്ട്. ഗസ്സ്യില്‍ ഇസ്രയേലിന്റെ ആക്രമണം കടുത്തതിന് പിന്നാലെയാണ് പുതിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.ലണ്ടനില്‍, ഒരു കൂട്ടം പ്രതിഷേധക്കാര്‍, ബി ബി സി ന്യു ബ്രോഡ്കാസ്റ്റിംഗ് ഹൗസിനു മുന്നില്‍ നിന്നും ഡൗണിംഗ് സ്ട്രീറ്റ് വരെ കാല്‍നട ജാഥ നടത്തി. ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിയ പ്രതിഷേധക്കാര്‍ ഋഷി സുനകിനും, ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും എതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഒരു അവസരത്തില്‍ ചില ചെറുപ്പക്കാരായ പ്രതിഷേധക്കാര്‍ പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. അതുപോലെ, ഹമാസ് തീവ്രവാദികള്‍ ബന്ധികളാക്കിയ ഇസ്രയേലി പൗരന്മാരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ കീറിയുള്ള പ്രതിഷേധവും ഇന്നലെ തുടര്‍ന്നു.

أحدث أقدم