ഭരണഘടനയെ സാക്ഷിയാക്കി വിവാഹം; ചാത്തന്നൂരിൽ വേറിട്ടൊരു കല്യാണം


 
കൊല്ലം : ഭരണഘടനയെ സാക്ഷിയാക്കി ഒരു വിവാഹം. കൊല്ലം ചാത്തന്നൂർ സ്വദേശി അബിന്റെയും ദേവികയുടേയും വിവാഹമാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്. ഭരണഘടനയെ സാക്ഷിനിര്‍ത്തിയായിരുന്നു ഇവരുടെ വിവാഹം നടന്നത്. 

വിവാഹപന്തലിലും പുറത്തുമെല്ലാം ഭരണഘടന പ്രദര്‍ശിപ്പിച്ചിരുന്നു. താലികെട്ടിന് ശേഷം ഇരുവരും പരസ്പരം ഭരണഘടന കൈമാറി. ഭരണഘടനാ പ്രചാരകരാണ് ഇരുവരും. 

വര്‍ഷങ്ങളായി ഭരണഘടനാമൂല്യങ്ങള്‍ ആളുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ വാക്കുകളും പ്രവൃത്തിയും രണ്ടു ദിശയിലേക്ക് പോകരുതെന്ന ആഗ്രഹമാണ് ഇത്തരത്തില്‍ വിവാഹമൊരുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അബിന്‍ പറഞ്ഞു. 

ഭരണഘടനയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി വളരുകയായിരുന്നു. വിവാഹത്തിനെത്തിയവര്‍ക്കെല്ലാം ഭരണഘടനാതത്വങ്ങളും അവകാശങ്ങളും വിവരിക്കുന്ന ലഘുലേഖകളും സമ്മാനിച്ചിരുന്നു. 

വിവാഹക്ഷണക്കത്തില്‍ ഉണ്ടായിരുന്ന അംബേദ്കറുടേയും ജവാഹര്‍ലാല്‍ നെഹ്‌റുവിന്റേയും ചിത്രങ്ങള്‍ വിവാഹമണ്ഡപത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു.
أحدث أقدم