പിഞ്ചു കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിൽ അശ്രദ്ധ; നഴ്‌സിനെതിര പൊലീസ് കേസെടുത്തു

 



കോട്ടയം : പിഞ്ചുകുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിൽ അപാകത വരുത്തിയ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

 കുത്തിവയ്പ്പിനെ തുടർന്ന് ഒന്നര വയസുകാരിയുടെ കൈയിൽ മുഴ വന്ന് പഴുത്തെന്ന പരാതിയിലാണ് കേസ്.

ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ആണ് ബ്രഹ്മമംഗലം സ്വദേശികളായ ജോമിൻ-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരി യുടെ കൈയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കുത്തിവയ്പ്പിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ചു. പഴുപ്പു വന്നു.

 പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കൾ ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാൽ ഒരു വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്നും വീട്ടുകാരുടെ ശ്രദ്ധക്കുറവിനെ തുടർന്ന് കുട്ടിയുടെ കയ്യിൽ അണുബാധയുണ്ടായെന്നും വരുത്തി തീർക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമമെന്നും മാതാപിതാക്കൾ പറയുന്നു.

ആരോഗ്യവകുപ്പിൽ നിന്ന് നീതി കിട്ടാതായതോടെ കുടുംബം പരാതിയുമായി ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷൻ പോലീസിൽ നിന്ന് റിപ്പോർട്ട് തേടി. ഇതോടെയാണ് തലയോലപ്പറമ്പ് പോലീസ് ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കേസെടുത്തത്.

 മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. മറ്റു കുട്ടികൾക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു..
أحدث أقدم