മലബാര്‍ എക്‌സ്പ്രസിലെ തിരക്കിനിടെയില്‍ മോഷണസംഘവും; ടിടിഇയെ പോലും വിട്ടില്ല, ഫോർട്ട് കൊച്ചി സ്വദേശികൾ അറസ്റ്റിൽ



കണ്ണൂര്‍: യാത്രക്കാരുടെ കനത്ത തിരക്കുളള ട്രെയിനില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളെ കണ്ണൂര്‍ റെയില്‍വെ പോലീസ് നടത്തിയ പരിശോധനയില്‍ പിടികൂടി. മണിക്കൂറുകള്‍ക്കകമാണ് കണ്ണൂര്‍ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ് കക്കറയും മഹേഷും നടത്തിയ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്.വ്യാഴാഴ്ച്ച രാവിലെ തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്‌സ്പ്രസില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ വരെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇവര്‍ എസ് 4 കോച്ചില്‍ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു. ഈസമയം ബിഡിഎസ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി അറിയുകയും ഇതിനിടെ എസ് 9കോച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാന്‍ ശ്രമിച്ചതായ വിവരവും ലഭിച്ചു.

ഇതിനിടെ എവണ്‍കോച്ചില്‍ കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്റെ പേഴ്‌സ് മോഷണം പോയതായും അറിഞ്ഞു. മോഷണ പരമ്പര നടത്തിയ പ്രതികള്‍ ട്രെയിനില്‍ ഉണ്ടെന്നും ഷൊര്‍ണൂരില്‍ എത്തിയാല്‍ ഇറങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പെട്ടെന്ന് തന്നെ കോച്ചുകളില്‍ പരിശോധന നടത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ കണ്ട പ്രതികളായ രണ്ടു യുവാക്കള്‍ എവണ്‍കോച്ചിന്റെ ബാത്‌റൂമില്‍ കയറി ഒളിക്കുകയായിരുന്നു.

ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതിനാല്‍ ട്രെയിന്‍ ഷോര്‍ണൂരില്‍ എത്തിയ സമയത്ത് ജിആര്‍പിയുടെയും റെയില്‍വേ ജീവനക്കാരുടെയും സഹായത്തോടുകൂടി പ്രസ്തുത ഡോര്‍ പൊളിച്ച് മതിയായ ബലംപ്രയോഗിച്ച് പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണം ചെയ്ത മൊബൈല്‍ ഫോണ്‍ ട്രെയിനിനുള്ളില്‍ തന്നെ വെച്ച് നശിപ്പിച്ച് ക്ലോസറ്റില്‍ നിക്ഷേപിച്ചതായി പറഞ്ഞു.ഫോര്‍ട്ട് കൊച്ചി സ്വദേശി തന്‍സീറും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് മോഷണ പരമ്പര നടത്തിയത്. നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതികളായവരാണെന്നും ഇതില്‍ തന്‍സീര്‍ കോഴിക്കോട് ബീവറേജ് കുത്തി തുറന്ന കേസിലെ പ്രതിയാണെന്നും റെയില്‍വെ പോലീസ് പറഞ്ഞു. യാത്രക്കാരായ ഇരുവരുടെയും പരാതി സഹിതം പ്രതികളെ തുടര്‍ ചോദ്യം ചെയ്യുന്നതിനും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ആയി ഷൊര്‍ണൂര്‍ ജിആര്‍പിക്ക് കൈമാറി. ഈ സംഭവവുമായി ബന്ധപ്പെട്ട് മലബാര്‍ എക്‌സ്പ്രസ് 20 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.ട്രെയിനില്‍ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് പിടികൂടിയത്. വരുംദിവസങ്ങളിലും ട്രെയിനില്‍ പരിശോധന കര്‍ശനമാക്കുമെന്ന് റെയില്‍വെ പോലീസ് അറിയിച്ചു. ഇതിനിടെ വടക്കെമലബാറില്‍ തിങ്ങി നിറഞ്ഞ ട്രെയിനുകളില്‍ യാത്രക്കാര്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങള്‍ തുടരുകയാണ്.

ഇതിനിടെയാണ് മോഷണവും സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങളും പെരുകുന്നത്. കഴിഞ്ഞ ദിവസം മംഗ്‌ളൂരില്‍നിന്നും നാഗര്‍കോവിലേക്കുളള പരശുറാം എക്‌സ്പ്രസില്‍ കയറിയ യാത്രക്കാരി തിരക്കിനിടെയില്‍പ്പെട്ടു കുഴഞ്ഞുവീണിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി തലശേരിയില്‍ നിന്നാണ് കയറിയത്. കാലുകുത്താന്‍പോലും കഴിയാത്ത ട്രെയിനില്‍ തിങ്ങിഞെരുങ്ങി നില്‍ക്കുമ്പോഴാണ് ഇവര്‍ കൊയിലാണ്ടിയിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുന്നത്.
أحدث أقدم