നായയെ ഗേറ്റിൽ കെട്ടിത്തൂക്കി കൊന്നു…കേസില്‍ നായ പരിശീലകൻ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.



 

നായയെ കെട്ടിത്തൂക്കി കൊന്ന കേസില്‍ നായ പരിശീലകൻ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഇവര്‍ വളര്‍ത്തുനായയെ ഗേറ്റില്‍ കെട്ടിത്തൂക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാല് മാസത്തേക്ക് വളര്‍ത്തുനായയെ പരിശീലനകേന്ദ്രത്തിലേക്ക് അയച്ചതായിരുന്നു നീലേഷ്. ഇതിന് ശേഷം വളര്‍ത്തുനായയെ തിരികെകൊണ്ടുവരാനായി കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ ബന്ധപ്പെട്ടപ്പോള്‍ നായ ചത്തുപോയെന്നായിരുന്നു ഇവർ മറുപടി നൽകിയത്.നീലേഷ് പിന്നീട് പൊലീസിൽ പരാതി നൽകുകയും പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്ന് പ്രതികളെയും ജാമ്യത്തില്‍ വിട്ടയച്ചു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. ഇവിടുത്തെ ആല്‍ഫ ഡോഗ് ട്രെയിനിങ് ആന്‍ഡ് ബോര്‍ഡിങ് സെന്ററിലെ രവി കുശ്‌വ, നേഹ തിവാരി, തരുണ്‍ ദാസ് എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ നായയെ മനഃപൂര്‍വം കൊന്നതല്ലെന്നായിരുന്നു പ്രതികളുടെ വിശദീകരണം. അക്രമസ്വഭാവം കാണിച്ചിരുന്ന നായയെ പരിശീലനത്തിന്റെ ഭാഗമായാണ് ഗേറ്റില്‍ കെട്ടിയിടാന്‍ ശ്രമിച്ചത്. ഇതിനിടെ നായയുടെ കഴുത്തിലിട്ട കുരുക്ക് മുറുകുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. കേന്ദ്രത്തിലെ പരിശീലകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും നായയെ രക്ഷിക്കാനായില്ലെന്നും തുടര്‍ന്ന് മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു.
أحدث أقدم