സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ലോക കേരള സഭാ മേഖല സമ്മേളനം അനിശ്ചിതത്വത്തിൽ. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തതാണ് കാരണം. ഈ മാസം 19, 20, 21 തിയ്യതികളിൽ സമ്മേളനം നിശ്ചയിച്ചിരുന്നത്.
ലോക കേരളസഭയുടെ ലണ്ടൻ സമ്മേളനത്തിൽ തന്നെ സൗദി അറേബ്യയിലെ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സർക്കാർ 2 കോടി രൂപ അനുവദിച്ചു. എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് കേന്ദ്രം ഇതുവരെ വിദേശയാത്രക്ക് അനുമതി നൽകിയിട്ടില്ല. ഇതാണ് അനിശ്ചിതത്വത്തിന് കാരണം.
രാഷ്ട്രീയാനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാസമ്മേളനത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കും. മെയ് മാസത്തിൽ അബുദാബിയിൽ നടന്ന നിക്ഷേപസംഗമത്തിൽ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം അനുമതി നൽകിയിരുന്നില്ല.