"തല്ല് ഇന്നത്തോടെ നിർത്തിക്കോണം", ഭീഷണിയുമായി വിഡി സതീശൻ; വയനാട് കോൺഗ്രസിൽ ഭിന്നത രൂക്ഷം



വയനാട്: വയനാട് ജില്ലയിലെ കോൺഗ്രസിനകത്ത് ഭിന്നത രൂക്ഷം. പരസ്യ ശാസനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കോൺഗ്രസ്‌ വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പരസ്യ ശാസനയുമായി വിഡി സതീശൻ രംഗത്ത് എത്തിയത്. 'സദസിലുള്ളവരോടല്ല എനിക്ക് പറയാനുള്ളത്. വേദിയിലുള്ളവരോടാണ്. ഇത് ഒരു ഭീഷണിയായി തന്നെ എടുത്തോളൂ. തല്ല് ഇന്ന് തന്നെ നിർത്തിക്കോണം'. എന്നാണ് വിഡി സതീശൻ വ്യക്തമാക്കിയത്.സ്വന്തം ബൂത്ത് കമ്മറ്റികൾ ഉണ്ടാക്കാത്ത നേതാക്കളെ ചോദ്യം ചെയ്യണം. ഒന്ന് കളിയാക്കുകയെങ്കിലും വേണം. എന്നാലേ നേതാക്കൾ പഠിക്കൂവെന്നും വിഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പറഞ്ഞ സ്നേഹത്തിന്റെ കട പ്രയോഗം ആദ്യം മനസ്സിൽ വേണം. നേതാക്കൾ എല്ലാ വിയോജിപ്പും മാറ്റിവച്ച് സ്നേഹത്തോടെ ഇടപഴകണമെന്ന് കെപിസിസി അധ്യക്ഷനും ആവശ്യപ്പെട്ടു.കോൺഗ്രസ് പ്രവർത്തകർ ചിതറി പോകരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. പാർട്ടിയെ ഉണ്ടാക്കാനാണ് നോക്കേണ്ടത്, അധികാരം കയ്യാളാനല്ലെന്നും അദ്ദേഹം പറഞ്ഞു. തമ്മിലുള്ള പാരവെപ്പ് അവസാനിപ്പിക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ട അദ്ദേഹം പരസ്പരം ചേർന്ന് നിൽക്കണമെന്നും പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷത്തിൽ കൂടുതലാക്കുമെന്ന് തീരുമാനം എടുക്കണം. കർണാടകയിലെ കോൺഗ്രസ് വിജയം മാതൃകയാക്കണം. അവർ ആത്മ സമർപ്പണം നടത്തിയാണ് ഭരണം പിടിച്ചത്. കേരളത്തിലും അത്തരത്തിലുള്ള സ്ഥിതിയുണ്ടാകണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ്‌ വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവും കെപിസിസി അധ്യക്ഷൻ‍ കെ സുധാകരൻ ഉന്നയിച്ചു.

أحدث أقدم