ആരും രാജ്യാന്തര നിയമത്തിന് അതീതരല്ല; ഇസ്രയേലിന് എതിരെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്



 ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും ആരും രാജ്യാന്തര നിയമത്തിന് അതീതരല്ലെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ പരോക്ഷ വിമർശനം. ഹമാസ് ആക്രമണത്തിന് മറുപടിയായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല സമ്മേളനത്തിന് മുമ്പായുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ വാക്കുകളെ ഇസ്രയേൽ തള്ളി.

ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ “ഭയങ്കരമായ” അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും, എന്നാൽ അതിന് പകരമായി പലസ്തീൻകാരെ മുഴുവൻ ശിക്ഷിക്കുന്നത് ശെരിയല്ലെന്നും സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗുട്ടെറസ് പറഞ്ഞു.

കരയുദ്ധം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ സൈന്യം. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ ഇസ്രായേലി വ്യോമസേന ഞായറാഴ്ച പുറത്തുവിട്ടു.

ആദ്യമായിട്ടാണ് അയൺ സ്റ്റിംഗ് സംവിധാനം യുദ്ധത്തിൽ ഉപയോഗിക്കുന്നത്. വടക്കൻ ഗാസയിൽ അവശേഷിക്കുന്നവരോട് ഒഴിഞ്ഞുപോവാൻ വീണ്ടും ഇസ്രയേൽ നിർദേശിച്ചു. അതേസമയം ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മുപ്പതോളം അഭയാർത്ഥികൾ കൊല്ലപ്പെട്ടു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് അൽജസീറയോട് പറഞ്ഞു. ഒക്ടോബർ 7ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്.

أحدث أقدم