പത്തനംതിട്ട കോന്നിയിൽ വനപാലകർ കാട് കയറിയപ്പോൾ വെടിയൊച്ച; തെരച്ചിലിൽ കൂരമാനിൻ്റെ ഇറച്ചിയുമായി നായാട്ടുസംഘം, രണ്ടുപേർ നീന്തി രക്ഷപ്പെട്ടു



പത്തനംതിട്ട: നിറതോക്കുമായി നടന്ന നായാട്ടുസംഘത്തെ വനത്തിൽ തേടിപ്പിടിച്ചു വനപാലകർ. കോന്നി നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ അഴകുപാറ ഭാഗത്ത് നിന്നാണ് മൂന്നംഗ നായാട്ടുസംഘം വനപാലകരുടെ പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.



തേക്കുതോട് തോപ്പിൽ പ്രവീൺ പ്രമോദ് (29), ഏഴാംതല സ്വദേശി മനു, ആദിവാസി വിഭാഗത്തിൽപെട്ട കുട്ടി എന്നിവരാണ് പിടിയിലായത്. മറ്റു പ്രതികളായ മൂർത്തിമൺ സ്വദേശി സുരാജ്, കോന്നി ചേരിമുക്ക് സ്വദേശി മിഖായേൽ (പൊന്നച്ചൻ) എന്നിവർ രക്ഷപ്പെട്ടു. തിര നിറച്ച നാടൻ തോക്ക്, കൂരമാനിന്റെ ഇറച്ചി, പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ, കത്തി, ഹെഡ്‌ലൈറ്റ് എന്നിവ പ്രതികളിൽനിന്ന് കണ്ടെടുത്തു.ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തിയുടെ നിർദേശപ്രകാരം ഫോറസ്റ്റർ എംജി രാധാകൃഷ്ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള സംഘം വനത്തിൽ ക്യാംപ് ചെയ്ത് പരിശോധന നടത്തുന്നതിനിടയിലാണ് നായാട്ടുസംഘം പിടിയിലായത്. വനപാലക സംഘം 26നാണ് കാട്ടിലേക്ക് കയറിയത്. കോട്ടാംപാറയിൽനിന്ന് നടന്നു തുടങ്ങിയ സംഘം രാത്രി വല്ലങ്കയത്ത് തങ്ങിയ ശേഷം പിറ്റേന്ന് രാവിലെ മൂന്നുമുക്ക് ഭാഗത്ത് എത്തിയപ്പോൾ വനത്തിനുള്ളിൽനിന്ന് വെടിയൊച്ച കേട്ടു. ആ ഭാഗത്ത് നടത്തിയ തെരച്ചിലിൽ കണ്ട ചോരപ്പാടുകൾ പിന്തുടർന്നാണ് അഴകുപാറ ഭാഗത്തെ താത്ക്കാലിക ഷെഡിലെത്തിയത്.ഇവിടെനിന്നാണ് മൂന്നുപേരെ കണ്ടെത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന സുരാജും മിഖായേലും വനപാലകരെ കണ്ട് കല്ലാർ നീന്തിക്കടന്ന് രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം തുടരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത തോക്ക് തുടർനടപടികൾക്കായി തണ്ണിത്തോട് പോലീസിന് കൈമാറി. കൂടുതൽ അന്വേഷണം പോലീസും ആരംഭിച്ചിട്ടുണ്ട്.
أحدث أقدم