ഗുജറാത്തില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍: പ്രതി പിടിയിലായത് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ



അഹമ്മദാബാദ്: ഗുജറാത്തില്‍ മലയാളി യുവതി സജ്നിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തരുണ്‍ ജിനരാജ് (47) ഡല്‍ഹിയില്‍ നിന്നു പൊലീസ് അറസ്റ്റിലായി. ഒന്നര മാസമായി പൊലീസ് തിരയുകയായിരുന്ന ഇയാളെ ഡല്‍ഹി നജഫ്ഗഡില്‍ നിന്നാണു അഹമ്മദാബാദ് സൈബര്‍ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്.


തൃശൂര്‍ വിയ്യൂര്‍ സ്വദേശി ഒ.കെ.കൃഷ്ണന്‍യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്‌നിയെ (26) 2003 ഫെബ്രുവരി 14നാണു അഹമ്മദാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ പൊലീസിനെ വെട്ടിച്ചു കടന്ന ശേഷം ഡല്‍ഹി നജഫ്ഗഡില്‍ പേയിങ് ഗസ്റ്റായി കഴിയുകയായിരുന്നു. ജസ്റ്റിന്‍ ജോസഫ് എന്ന പുതിയ പേരു സ്വീകരിച്ച ഇയാള്‍ തല മുണ്ഡനം ചെയ്തു തോളില്‍ പുതിയ ടാറ്റൂ പതിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.


സജ്നിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തരുണ്‍ ജിനരാജിനെ 15 വര്‍ഷത്തിനു ശേഷം 2018 ഒക്ടോബറിലാണു പിടികൂടിയത്. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഓഗസ്റ്റ് 4നാണു ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സ്ഥലം വിടുന്നതിനു മുന്‍പു തന്നെ പുതിയ പേരില്‍ ഇയാള്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയിരുന്നുവെന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. സെപ്റ്റംബര്‍ അവസാനമാണു തരുണ്‍ ഡല്‍ഹിയിലെത്തിയത്. പിന്നാലെ തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടുവെന്നു കാട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.


പുതിയ പേരും വിലാസവും ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനു ശേഷമാണു നജഫ്ഗഡിലേക്കു പോയത്. പുതിയ പേരും ആധാര്‍ കാര്‍ഡും ഉപയോഗിച്ചു ഡ്രൈവിങ് ലൈസന്‍സിനും പാസ്‌പോര്‍ട്ടിനും അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്നും ഓസ്ട്രേലിയയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ജോലിയും നേടി. മൊബൈല്‍ ഫോണ്‍ രേഖകളും മറ്റും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു തരുണ്‍ പിടിയിലായത്.

أحدث أقدم