‘ഇന്ത്യ’ ഒഴിവാക്കുന്നതിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തം: എന്‍സിഇആര്‍ടി ശുപാര്‍ശയ്‌ക്കെതിരെ മുഖ്യമന്ത്രി

 



പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതമെന്ന് ആക്കാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ എന്നത് ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉള്‍പ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദ്ദേശങ്ങളെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്കനുകൂലമായ നിലപാടുകളാണ് എന്‍സിഇആര്‍ടിയില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംഘപരിവാര്‍ നിര്‍മ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതില്‍ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.ബഹുസ്വരതയിലും സഹവര്‍ത്തിത്വത്തിലുമധിഷ്ഠിതമായ ‘ഇന്ത്യ’യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാര്‍. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍സിഇആര്‍ടി സമിതിയുടെ പുതിയ നിര്‍ദ്ദേശം. എന്‍സിഇആര്‍ടി സമിതി സമര്‍പ്പിച്ച പൊസിഷന്‍ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
أحدث أقدم