കണ്ണൂർ: റോഡ് സുരക്ഷാ നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറയിലൂടെ ബുള്ളറ്റ് മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശിയായ ടി രാജേഷ് ഖന്നയുടെ ബുള്ളറ്റ് മോഷ്ടിച്ച പ്രതിയെയാണ് പോലീസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറയുടെ സഹായത്തോടെ തിരിച്ചറിഞ്ഞത്.
കാസർകോട് സ്വദേശി ലബീഷാണ് (23) പ്രതിയെന്ന് എഐ ക്യാമറയിലെ ദൃശ്യങ്ങളിലൂടെ പോലീസ് തിരിച്ചറിയുകയായിരുന്നു. കണ്ണൂരിൽനിന്ന് മോഷണം നടത്തിയ ബുള്ളറ്റുമായി കോഴിക്കോട് ഭാഗത്തേക്ക് പ്രതി പോകുന്നത് എഐ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് കേസന്വേഷണം ടൗൺ പോലീസ് കോഴിക്കോട് ഭാഗത്തേക്ക് വ്യാപിപ്പിച്ചപ്പോഴാണ് മറ്റൊരു കേസിൽ ലബീഷ് കോഴിക്കോട് നടക്കാവ് പോലീസിന്റെ പിടിയിലായി റിമാൻഡിലുള്ളതെന്ന് കണ്ടെത്തിയത്.ടൗൺ സിഐ ബിനു മോഹനനും സംഘവും കോഴിക്കോട് ജയിലിൽ ചെന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു മുൻപായി കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനു സമീപത്തുനിന്ന് പോലീസുകാരന്റെ ബുള്ളറ്റ് അടിച്ചുകൊണ്ടുപോയ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടിയിരുന്നു.