ജോസ് ആലുക്കാസ് ജ്വല്ലറിയിൽ വൻമോഷണം.. 200 പവൻ നഷ്ടപ്പെട്ടു


ജോസ് ആലുക്കാസ് ജ്വല്ലറിയിൽ വൻ മോഷണം. കോയമ്പത്തൂരിലെ ഷോറൂമിന്റെ താഴത്തെ നിലയിലെ എ.സിയോട് ചേർന്ന ഭാ​ഗത്തെ ഭിത്തി തുരന്ന് പുലർച്ചെ രണ്ടരയോടെ ഒരാൾ അകത്തു കയറുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ധരിച്ചിരുന്ന ഷർട്ട്‌ ഊരി തല മറയ്ക്കാൻ ശ്രമിച്ച ഇയാൾ, ക്യാഷ് കൗണ്ടറിനു മുന്നിൽ എത്തി ജ്വല്ലറിയുടെ ഉൾവശം മൊബൈലിൽ ചിത്രീകരിച്ചു. പിന്നാലെ കണ്ണിൽ കണ്ട ആഭരണങ്ങൾ ഓരോന്നായി എടുക്കുകയായിരുന്നു. രാവിലെ ജ്വല്ലറി തുറന്ന ജീവനക്കാരാണ് മോഷണ വിവരം മനസ്സിലാക്കിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.

നാലാം നിലയിൽ 12 ജ്വല്ലറി ജീവനക്കാരും പുറത്ത് സുരക്ഷ ജീവനക്കാരനും ഉണ്ടായിരുന്നെങ്കിലും ശബ്ദം ഒന്നും കേട്ടില്ലെന്നാണ് പോലീസിന് നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ ഉള്ള പ്രതിക്ക് മറ്റാരുടെയും സഹായം കിട്ടിയില്ലെന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണത്തിന് 5 പ്രത്യേക സംഘത്തെ നിയോ​ഗിച്ചെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പ്രതികരിച്ചു. 4 നിലകളിലായിട്ടാണ് ഷോറൂം പ്രവർത്തിച്ചിരുന്നത്. 200 പവൻ സ്വർണം മോഷണം പോയെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് അറിയിച്ചു.
أحدث أقدم