ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടം കാണാൻ പ്രധാനമന്ത്രിയും ഉണ്ടാകും ; ഞായറാഴ്ച അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം


ന്യൂഡൽഹി : ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം കാണാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകുമെന്ന് സൂചന. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഞായറാഴ്ച ലോകകപ്പ് ഫൈനൽ നടക്കുക.

ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയയാണ്. വ്യാഴാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ എത്തിയത്.

ഈ വര്‍ഷമാദ്യം അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാനും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും അന്ന് പ്രധാനമന്ത്രി മോദിയോടൊപ്പം മത്സരം കാണാനായി എത്തിച്ചേർന്നിരുന്നു. കഴിഞ്ഞദിവസം നടന്ന സെമിഫൈനലിൽ കരുത്തുറ്റ വിജയം നേടിയ ഫൈനലിൽ എത്തിയതിന് ഇന്ത്യൻ ടീമിനെയും താരങ്ങളായ വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.
أحدث أقدم