പാലക്കാട് : പാലക്കാട് കാടാങ്കോട് ദമ്പതികൾ മരിച്ച സംഭവത്തിൽ, അമ്മ യശോദയുടെ മരണം മകന്റെ അടിയേറ്റാണെന്ന് പൊലീസ്. യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലുള്ള മകന്‍ അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി.
ലഹരിക്ക് അടിമയായ അനൂപ് മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന്‍ അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
കടുത്ത ലഹരിക്ക് അടിമയാണ് അനൂപ് എന്ന് പൊലീസ് സൂചിപ്പിച്ചു. പല തവണ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ അനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അപ്പുണ്ണിയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്