ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്: അക്രമി പൂര്‍വ വിദ്യാര്‍ത്ഥി, മരണം 15 ആയി



 
പ്രാഗ് : ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്പില്‍ മരണം 15 ആയി. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ് സര്‍വകലാശാലയിലെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് അറിയിച്ചു. 

വെടിലവെയ്പ്പില്‍ 24 പേര്‍ക്കു പരിക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. വെടിവയ്പ് നടന്ന യാന്‍ പാലഗ് സ്‌ക്വയറിലുള്ള സര്‍വകലാശാലയുടെ ഫിലോസഫി വിഭാഗം കെട്ടിടം പൊലീസ് പൂര്‍ണമായും ഒഴിപ്പിച്ചു. വെടിയുതിര്‍ത്തശേഷം അക്രമി സ്വയം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. അക്രമിയുടെ അച്ഛനെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അച്ഛനെ കൊന്ന ശേഷമാണ് സര്‍വകലാശാലയില്‍ വെടിവെപ്പിന് എത്തിയത് എന്ന് നിഗമനം.

അതേസമയം സംഭവത്തിന് ആഗോള ഭീകരവാദ ബന്ധമില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം. വെടിവെയ്പ്പില്‍ പരിക്കേറ്റ 36ഓളം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാലകളില്‍ ഒന്നാണ് ചാള്‍സ് സര്‍വകലാശാല. പ്രാദേശിക സമയം ഇന്നലെ ഉച്ചതിരിഞ്ഞു 3. 40 നായിരുന്നു വെടിവെപ്പ്.
أحدث أقدم