ശബരിമല തീർത്ഥാടകരെന്ന വ്യാജേന തിമിംഗലഛർദ്ദിൽ (Ambergris) വിൽപ്പന നടത്താൻ ശ്രമിച്ച മൂന്നുപേർ പോലീസ് പിടിയിൽ


ഗുരുവായൂർ: ശബരിമല തീർത്ഥാടകരെന്ന വ്യാജേന തിമിംഗലഛർദ്ദിൽ (Ambergris)  വിൽപ്പന നടത്താൻ ശ്രമിച്ച മൂന്നുപേർ തൃശൂർ സിറ്റി പോലീസ് പിടിയിൽ. കൊയിലാണ്ടി മരക്കാട്ടുപൊയിൽ ബാജിൻ (31), കൊയിലാണ്ടി വട്ടക്കണ്ടി രാഹുൽ (26), കോഴിക്കോട് അരിക്കുളം രാമപാട്കണ്ടി അരുൺദാസ് (30) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും, ഗുരുവായൂർ ടെമ്പിൾ പോലീസും ചേർന്ന് പിടികൂടിയത്. 1972 ലെ വന്യജീവി (സുരക്ഷ) നിയമ പ്രകാരം ഇന്ത്യയിൽ തിമിംഗലച്ഛർദ്ദിൽ (Ambergris) കൈവശം വെക്കുന്നതും, വിൽപ്പന നടത്തുന്നതും നിരോധിച്ചിട്ടുള്ളതാണ്. തിമിംഗലഛർദ്ദിൽ വാങ്ങാനുള്ള ഏജന്റുമാർ എന്ന വ്യാജേനയാണ് പ്രതികളെ കുടുക്കിയത്.  പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 5 കിഗ്രാം തിമിംഗലഛർദ്ദിൽ കണ്ടെടുത്തു.  തിമിംഗലഛർദ്ദിൽ വാങ്ങാനെത്തുന്നവരെ വിശ്വസിപ്പിക്കാനായി ശബരിമല ദർശനത്തിന് പോകുന്നവരുടെ വേഷത്തിലായിരുന്നു പ്രതികൾ എത്തിയിരുന്നത്. ഇവർ സഞ്ചരിച്ച ആഢംബര കാറും പിടിച്ചെടുത്തിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ പോലീസ് രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും.

അന്വേഷണ സംഘം: ഗുരുവായൂർ എസിപി കെ.ജി. സുരേഷ്, ഗുരുവായൂർ ടെമ്പിൾ SHO സി. പ്രേമാനന്ദ കൃഷ്ണൻ, SI വി.പി. അഷ്റഫ്, സീനിയർ സിപിഓ എൻ. രജിത്, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, MS  ലിഗേഷ്, എസ്. ശരത്, സിംസൺ, പ്രദീപ്.
أحدث أقدم