ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവ് നൽകില്ല; കേന്ദ്രം ലോക്‌സഭയില്‍


ന്യൂഡൽഹി : കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ചിട്ടുള്ള കടമെടുക്കല്‍ പരിധിക്ക് മുകളിലുള്ള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനത്തിന് തുല്യമായ അധിക കടമെടുക്കാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ അനുവാദം തേടിയിരുന്നു.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാർലമെന്‍റില്‍ മറുപടി നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്‍റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.

ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും പൊതുവായ മാനദണ്ഡമാണ് ഉള്ളത്.നിലവില്‍ മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കേന്ദ്രം ലോക്‌സഭയില്‍ അറിയിച്ചു.

നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്‍പാദനത്തിന്‍റെ ഒരു ശതമാനം കൂടി വായ്പാ അധികമായി എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
أحدث أقدم