മുഖത്ത് തുണിയിട്ടു, കുട്ടികളുടെ കളിയെന്ന് കരുതി, കഴുത്തിൽ പിടിവീണു, നിലവിളി; നോക്കിയപ്പോൾ ആളില്ല, മാലയുമില്ല സംഭവം കോട്ടയത്ത്


കോട്ടയം: വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം. കോട്ടയം കൂട്ടിക്കലിലാണ് മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചത്.  കൂട്ടിക്കൽ വല്ലിറ്റ മഠത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ ഭാര്യ മാറിയ കുട്ടിയുടെ മാലയാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. 

മൂത്ത മകന്റെ ഒപ്പമാണ് സെബാസ്റ്റിനും ഭാര്യ മറിയക്കുട്ടിയും താമസിക്കുന്നത്. പക്ഷാഘാതം പിടിപെട്ട് ഏറെ നാളായി ശരീരത്തിന്റെ ഒരുവശ തളർന്ന ചികിത്സയിലായിരുന്നു മറിയക്കുട്ടി. വീട്ടിലെ ചെറിയ ജോലികൾ മാത്രമാണ് ഇവർക്ക് ചെയ്യുവാൻ കഴിയുന്നത്. വീട്ടിൽ മറ്റാരും ഇല്ലായിരുന്ന സമയത്ത് കയറിവന്ന മോഷ്ടാവ് പുറകിൽ നിന്ന് മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല അപഹരിക്കുകയായിരുന്നു. 

കുട്ടികൾ കളിക്കുകയാണെന്നാണ് ആദ്യം മറിയക്കുട്ടി കരുതിയത്. മാല പറിച്ചതോടെ നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു. രോഗിയായ മറിയകുട്ടി മുഖത്തെ തുണി മാറ്റി വീടിന് പുറത്ത് ഇറങ്ങിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു.

അതേസമയം, വർക്കലയിൽ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി നൽകി മോഷണത്തിന് ശ്രമിച്ചത് അന്തർ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയ ജനക് ഷായ്ക്ക് ഉത്തർപ്രദേശിൽ സമാനമായ നിരവധിക്കേസുകളുണ്ട്. ഇതിനിടെ, കസ്റ്റഡിയിൽ വെച്ച് രാംകുമാർ എന്ന പ്രതി മരിച്ചതിനെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

വർക്കല അയിരൂരിൽ മൂന്നു സ്ത്രീകള്‍ക്ക് ഭക്ഷണത്തിൽ ലഹരിവസ്തു കലർത്ത നൽകിയാണ് വീട്ടിൽ ജോലിക്കു നിന്ന സ്ത്രീ മോഷണം ആസൂത്രണം ചെയ്തത്. വീട്ടുകാർ മയങ്ങിയപ്പോള്‍ മറ്റ് നേപ്പാള്‍ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലുള്ളവരെ ബന്ധു വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതേ തുടർന്നാണ് നാട്ടുകാരെ വിവരം അറിയിച്ചു.അയൽവാസികളെത്തിയിപ്പോഴാണ് മോഷ്ടാക്കള്‍ ഇറങ്ങിയോടിയത്.  ഇതിൽ രണ്ടു പേരെ നാട്ടുകാരാണ് പിടികൂടി അയിരൂർ പൊലിസിന് കൈമാറിയത്. മതിൽ ചാടുന്നതിനിടെ പരിക്കേറ്റ ജനക് ഷാ ഉത്ത‍ർപ്രദേശിലും മഹാരാഷ്ട്രയിലും  നിരവധി മോഷണം നടത്തിയിട്ടുണ്ട്.
أحدث أقدم