ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തു; മറ്റു പാര്‍ട്ടി നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ സമിതിയുമായി ബിജെപിപാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷീണിപ്പിക്കുക എന്ന് കൂടിയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്


.


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന്, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷീണിപ്പിക്കുക എന്ന് കൂടിയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി 'ജോയിനിംഗ് കമ്മറ്റി' എന്ന പേരില്‍ ഉന്നതതല സമിതി നേരത്തെ തന്നെ ബിജെപി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഭൂപീന്ദര്‍ സിങ് യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരാണ് സമിതിയംഗങ്ങള്‍. പാര്‍ട്ടിയിലേക്ക് എത്തിക്കേണ്ട നേതാക്കളെ കണ്ടെത്തുകയും പരിശോധിക്കുകയുമാണ് ഇവരുടെ ഉത്തരവാദിത്വം.

പ്രധാനമന്ത്രി നരേന്ദ്രമന്ത്രിക്കെതിരെ പ്രതിപക്ഷ മുഖം താനാണെന്ന് വരുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെ തകര്‍ക്കുക എന്നതാണ് ബിജെപിയുടെ ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. രാഹുല്‍ ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഏതെങ്കിലും പ്രധാന നേതാവിനെ ബിജെപിയിലെത്തിക്കും. ഇങ്ങനെ ചെയ്യുന്നതോടെ രാഹുലിന്റെ പ്രതിച്ഛായ പാര്‍ട്ടിക്കകത്തും പുറത്തും ഇടിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു. രാഹുല്‍ ടീമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന യുവനേതാക്കളില്‍ ഭൂരിപക്ഷം പേരെയും ബിജെപി പാര്‍ട്ടിയിലെത്തിച്ചു കഴിഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍ പി എന്‍ സിങ് എന്നിവര്‍ അവരില്‍ പ്രധാനികളാണ്. സച്ചിന്‍ പൈലറ്റിനെയും മിലിന്ദ് ദിയോറയെയും പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച മിലിന്ദ് ദിയോറ ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയില്‍ ചേര്‍ന്നു. സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ടുപോവാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
أحدث أقدم