ഗവർണറുടെ പ്രതിഷേധം.. പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി… നാലാമത്തെ ഷോയെന്ന് മന്ത്രി ശിവൻകുട്ടി…


 

തിരുവനന്തപുരം: കൊല്ലം നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണറുടെ പ്രതിഷേധത്തിൽ ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാൽ ഇത് ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിത്. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം, മൂന്നാമത് റിപ്പബ്ലിക് ദിനത്തിലുമാണ് കണ്ടതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മനഃപൂർവം താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവർണറുടെ നടപടി.

കേരളത്തെ ഗവർണർ വെല്ലുവിളിക്കുകയാണ്. കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ ആണ് ഗവർണർ ഇന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണറാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
أحدث أقدم