ഇനി മെനുവിൽ പട്ടിയിറച്ചിയില്ല; നിരോധിച്ച് ഈ രാജ്യം



ഏറെക്കാലത്തെ ആലോചനകൾക്കും ചർച്ചകൾക്കും ഒടുവിൽ ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചിക്ക് നിരോധനം. പുതിയ നിയമത്തെ എംപിമാർ പിന്തുണച്ചതോടെയാണ് പട്ടിയിറച്ചി രാജ്യത്ത് നിരോധിക്കുന്നത്. 2027 -ഓടെ നിയമം പ്രാബല്യത്തിൽ വരും. നൂറ്റാണ്ടുകളായി രാജ്യത്ത് തുടരുന്ന, മനുഷ്യൻ പട്ടിയിറച്ചി കഴിക്കുന്ന രീതി അവസാനിപ്പിക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. 'ബോഷിൻതാങ്' എന്ന് വിളിക്കപ്പെടുന്ന പട്ടിയിറച്ചി സ്റ്റ്യൂ വർഷങ്ങളോളം ഇവിടുത്തുകാരുടെ പ്രിയപ്പെട്ട വിഭവമായിരുന്നു. പഴയ ആളുകൾക്ക് ഇതിനോട് വലിയ പ്രിയമായിരുന്നു എങ്കിലും ദക്ഷിണ കൊറിയയിലെ യുവാക്കൾക്കിടയിൽ പട്ടിയിറച്ചി ഒരു ഇഷ്ടവിഭവമല്ല. ദിവസം കഴിയുന്തോറും ആളുകൾക്ക് പട്ടിയിറച്ചിയോടുള്ള പ്രിയം നഷ്ടപ്പെട്ടു വരികയാണ്. കഴിഞ്ഞ വർഷത്തെ ഒരു ഗാലപ്പ് വോട്ടെടുപ്പ് പ്രകാരം, ഒരു വർഷത്തിനുള്ളിൽ പട്ടിയിറച്ചി രുചിച്ചു എന്ന് പറഞ്ഞത് വെറും 8% ആളുകൾ മാത്രമാണ്. 2015 -ൽ പട്ടിയിറച്ചി ഉപഭോ​ഗം 27% ആയി കുറഞ്ഞിരുന്നു. പോൾ ചെയ്തവരിൽ അഞ്ചിലൊന്നിൽ താഴെ പേർ മാത്രമാണ് പട്ടിയിറച്ചി കഴിക്കുന്നതിനെ പിന്തുണച്ചത്. മിക്ക യുവാക്കളും പറയുന്നത് പട്ടിയിറച്ചി നിരോധിക്കുന്നതിനെ സ്വാ​ഗതം ചെയ്യുന്നു എന്നാണ്. ഇന്ന് മിക്കവരും തങ്ങളുടെ വീട്ടിൽ നായകളെ വളർത്തുന്നുണ്ട്. അവരുടെ പ്രിയപ്പെട്ട 'പെറ്റ്' ആണ് നായ. അവ വീട്ടിലെ ഒരം​ഗത്തെ പോലെ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ നായകളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും ശരിയല്ല എന്നാണ് ഇവരുടെ അഭിപ്രായം. നായ്ക്കളെ കശാപ്പ് ചെയ്യുന്നവർക്ക് മൂന്ന് വർഷം തടവായിരിക്കും പുതിയ നിയമപ്രകാരമുള്ള ശിക്ഷ. മാംസത്തിനായി നായകളെ വളർത്തുക, കൊല്ലുക, മാംസം വിൽക്കുക എന്നിവയ്ക്ക് രണ്ട് വർഷം തടവുശിക്ഷയും ലഭിക്കും. നിയമം നിലവിൽ വരിക 2027 -ലാണ്. അതിന് മുമ്പായി, മൂന്ന് വർഷത്തിനുള്ളിൽ നായകളെ വളർത്തി വിൽക്കുന്ന ഫാർമേഴ്സിനും നായമാംസം വിൽക്കുന്ന റെസ്റ്റോറന്‍റുകള്‍ക്കും മറ്റും പുതിയ ജോലി കണ്ടെത്താം. സർക്കാരിന്റെ കണക്കുകൾ പ്രകാരം, ദക്ഷിണ കൊറിയയിൽ 2023 -ൽ ഏകദേശം 1,600 പട്ടിയിറച്ചി വിൽക്കുന്ന റെസ്റ്റോറന്റുകളും 1,150 നായഫാമുകളും ഉണ്ട്. എങ്ങനെയാണ് തങ്ങൾ തങ്ങളുടെ ബിസിനസ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുക എന്ന റിപ്പോർട്ടുകൾ ഇവർ പ്രാദേശിക അധികാരികൾക്ക് സമർപ്പിക്കേണ്ടതുണ്ട്. അതേസമയം, നായഫാം ഉടമകളും റെസ്റ്റോറന്റ് ഉടമകളും നിരോധനത്തെ എതിർത്തു. ഇപ്പോൾ തന്നെ യുവാക്കൾക്കിടയിൽ പട്ടിയിറച്ചിയോടുള്ള പ്രിയം കുറയുകയാണ്. കുറച്ച് കാലങ്ങൾക്കുള്ളിൽ തങ്ങളുടെ തലമുറ ഇല്ലാതാവും. അതോടെ പട്ടിയിറച്ചി ഉപഭോ​ഗവും കുറയും എന്നാണ് ഇവർ പറയുന്നത്. 

أحدث أقدم