സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ കൊണ്ടുവരണം'; 110 കെവി ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി



പത്തനംതിട്ട : അടൂരില്‍ 110 കെവി വൈദ്യുതലൈനിന്റെ മുകളില്‍ ട്രാന്‍സ്മിഷന്‍ ടവറില്‍ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരന്‍ (39)ആണ് കയ്യില്‍ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാന്‍സ്മിഷന്‍ ടവറിന്റെ മുകളില്‍ കയറിയത്.

രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയെങ്കിലും അതും ഫലം കണ്ടില്ല. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്ന് ഇയാള്‍ പറഞ്ഞതോടെ പെണ്‍കുട്ടിയെ പൊലീസ് സ്ഥലത്തെത്തിച്ചു. ടവറില്‍ നിന്ന് താഴെ ഇറങ്ങാന്‍ രതീഷ് സമ്മതിച്ചെങ്കിലും അതിന് സാധിച്ചില്ല. ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ കുടുങ്ങിയ ഇയാളെ ഫയര്‍ ഫോഴ്‌സാണ് തഴെ ഇറക്കിയത്.

ഇന്നലെ രാത്രി ഒന്‍പതരയോടെ ടവറില്‍ കയറിയ ഇയാളെ ഇന്ന്  വെളുപ്പിന് ഒരു മണിയോടെയാണ് താഴെയിറക്കിയത്. സംഭവത്തെ തുടര്‍ന്ന് രാത്രി പത്ത് മണി മുതല്‍ മൂന്ന് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഏകദേശം മൂന്ന് മണിക്കൂറോളം ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും സ്ഥലത്ത് തടിച്ച് കൂടിയ നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് രതീഷിനെ താഴെയിറക്കാനായത്. തുടര്‍ന്ന് ഇയാളെ അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
أحدث أقدم