കിലോയ്ക്ക് 29 രൂപ; കേരളത്തിൽ കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി; വിതരണം ഉടൻ; ആശ്വാസത്തിൽ സാധാരണക്കാർ



തിരുവനന്തപുരം: സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ നൽകുന്ന ഭാരത് അരി എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്രസർക്കാർ.

 കേരളത്തിൽ വിതരണത്തിനായുള്ള ആദ്യ ലോഡ് ഇന്നലെ സംസ്ഥാനത്ത് എത്തി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി കിലോയ്ക്ക് 29 രൂപ വഴിയാണ് അരി ജനങ്ങൾക്ക് നൽകുന്നത്.

ഭാരത് റൈസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇന്നലെ തൃശ്ശൂരിൽ നടന്നു. അരിയെത്തിയ സാഹചര്യത്തിൽ വിൽപ്പന ഉടൻ ആരംഭിക്കും.

 നാഷണൽ അഗ്രിക്കൾച്ചർ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (എൻ സി സി എഫ് ), നാഷണൽ കോ- ഓപ്പറേഷൻ കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് അരി വിതരണം ചെയ്യുക. ഓൺലൈൻ ആയും അല്ലാതെയും ആളുകൾക്ക് അരി വാങ്ങാം. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലായാണ് ഭാരത് അരി ലഭിക്കുക.

അരിയുടെ വിതരണത്തിനായി സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകൾ എൻസിസിഎഫ് തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ സ്വകാര്യ സംരംഭകർ എന്നിവ മുഖേനയും വിൽപ്പന നടത്തും. എഫ്‌സിഐയിൽ നിന്നാണ് അരി ശേഖരിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ അരിയ്ക്ക് തീ വിലയാണ്. അരി വില കിലോയ്ക്ക് 49 രൂപ നിരക്കിലാണ് കടകളിൽ നിന്നും ലഭിക്കുന്നത്. സപ്ലൈകോ വഴി കിലോയ്ക്ക് 25 രൂപ നിരക്കിൽ സംസ്ഥാന സർക്കാർ അരി വിതരണം ചെയ്തിരുന്നു. എന്നാൽ സബ്‌സിഡി കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി അരി വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രം നൽകുന്ന ഭാരത് അരി സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
أحدث أقدم