തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ


ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് രാഷ്‌ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിര്‍ദേശങ്ങൾ കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്.

രാഷ്‌ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും പ്രചാരണവേളകളിലോ റാലികളിലോ കുട്ടികളെ കൈകളില്‍ പിടിച്ച് നടക്കുകയോ റാലി വാഹനത്തില്‍ കയറ്റുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നിയമം ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർത്ഥിക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

അതായത്, പോസ്റ്ററുകൾ/ ലഘുലേഖകൾ വിതരണം ചെയ്യുക, മുദ്രാവാക്യം വിളി, പ്രചാരണ റാലികൾ, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്‌ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി.

ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന രാഷ്‌ട്രീയപാർട്ടികൾക്കും നേതാക്കൾക്കും എതിരെ ‘സീറോ ടോളറൻസ്’ നയംസ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കൂടാതെ തിരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകൾ പാടിക്കുക. രാഷ്‌ട്രീയപാർട്ടിയുടെ പ്രത്യയശാസ്ത്രം കുട്ടികളെക്കൊണ്ട് പ്രകടിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
أحدث أقدم