ഒരു മാസം പുറത്ത് വിലസി, ജയിൽ ചാടിയ ഹർഷാദ് ഒടുവിൽ പിടിയിൽ; കുടുങ്ങിയത് കാമുകിയെ ചോദ്യംചെയ്തതോടെ

 


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽനിന്ന് ഒരു മാസം മുൻപ് തടവുചാടിയ പ്രതിയെ കാമുകിയോടൊപ്പം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മധുര കാരക്കുടി കല്ലൽ എന്ന സ്ഥലത്തുള്ള രഹസ്യകേന്ദ്രത്തിൽ നിന്നാണ് കണ്ണൂർ കോയ്യോട് സ്വദേശിയായ ഹർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഹർഷാദിനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന കാമുകിയായ മധുര സ്വദേശിനിയെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ജയിലിൽനിന്നു ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചതിന് സഹോദരൻ റിസ്വാനെയും അറസ്റ്റ് ചെയതിട്ടുണ്ട്.

കണ്ണൂർ എസിപി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം മധുര ഭാരതി നഗറിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാമുകി ടാറ്റൂ ജോലി ചെയ്തു വരികയാണ്. തലശേരിയിൽ വന്നപ്പോഴാണ് ഹർഷാദുമായി പരിചയത്തിലും പ്രണയത്തിലുമായത്. ആദ്യം മധുരയിലെ ഒരു സബ് കളക്ടറുടെ ഫ്ലാറ്റ് വാടകയ്‍ക്കെടുത്താണ് രണ്ടാഴ്ചയോളം ഹർഷാദ് കാമുകിക്കൊപ്പം സുരക്ഷിതമായി താമസിച്ചത്.

വധശ്രമം, കവർച്ച തുടങ്ങി 17 കേസുകളിൽ പ്രതിയായ ഹർഷാദ് കഴിഞ്ഞ ജനുവരി 14ന് പുല‍ർച്ചെ 6:40നാണ് ജയിലിൽനിന്ന് പത്രം എടുക്കാൻ പോയി രക്ഷപ്പെട്ടത്.

أحدث أقدم