എറണാകുളം: തൃപ്പൂണിത്തുറയിലെ പടക്കശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേർ കൂടി പിടിയിൽ. പുതിയകാവ് ക്ഷേത്ര ഭാരവാഹികളാണ് പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ ഇവരെ അടിമാലിയിൽ നിന്നാണ് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, ജോയിൻ സെക്രട്ടറി എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചിരുന്നു. വിഷ്ണു, ദിവാകരൻ എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന വൻ പടക്കശേഖരം വാഹനത്തിൽ വച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി.