തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരത്തിനായി ഹെെക്കോടതിയെ സമീപിക്കാൻ വീട് തകർന്ന കുടുംബങ്ങൾ






എറണാകുളം : തൃപ്പൂണിത്തുറയിലെ പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടന ത്തിൽ വീട് തകർന്നവർ ഹൈക്കോടതിയിലേക്ക്. 
നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബങ്ങൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്‌ഫോടനത്തിൽ 15 വീടുകൾ പൂർണമായും, 150 വീടുകൾ ഭാഗീകമായുമാണ് തകർന്നത്.

സംഭവത്തിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ ക്ഷേത്രം അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ ഇവർ കൈമലർത്തുകയായിരുന്നു. ഇതോടെയാണ് കോടതിയെ സമീപിക്കാൻ തീരുമാനം ആയത്. വീട് തകർന്നവരിൽ ദിവ്യാംഗർ ഉൾപ്പെടെയുണ്ട്. വീടുകളിൽ താമസം തുടങ്ങണമെങ്കിൽ അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

പ്രദേശത്ത് നിന്നും ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലവത്തെ വീടുകളാണ് തകർന്നത്. ശുചിമുറിയുൾപ്പെടെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. 4 വീടുകൾ താമസയോഗ്യമല്ലെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കിടപ്പാടം നഷ്ടമായതോടെ പലരും ബന്ധുക്കളുടെ വീടുകളിലാണ് അന്തിയുറങ്ങുന്നത്.

അതേസമയം സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. സ്‌ഫോടക ശേഖരം സൂക്ഷിക്കാൻ ക്ഷേത്രത്തിന് അനുമതിയുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ചട്ടലംഘനം ഗുരുതര പ്രത്യാഘാതത്തിലേക്ക് നയിച്ച സാഹചര്യത്തിലാണ് മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
أحدث أقدم