പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കും; കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ



മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിയാണ് അദ്ധ്യാപകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതി സിദ്ധിഖ് അലിയുടെ പീഡനത്തിന് നിരന്തരം ഇരയായിട്ടുണ്ട്. പരിശീലത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് പ്രതി ദേഹത്ത് സ്പർശിക്കാറുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെയാണ് ഇയാൾ അതിക്രമം കണിക്കാറുള്ളത്. ക്ലാസിലെ 8 വയസിന് താഴെയുള്ള പെൺകുട്ടികളെ ക്ലാസിൽ വച്ച് ഉപദ്രവിക്കാറുണ്ട്.

 പരിശീലനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കാറുണ്ടായിരുന്നു. ‘താൻ പരമ ഗുരുവാണ്. മനസും ശരീരവും തനിക്ക് സമർപ്പിക്കണം. അല്ലാത്തവർ രക്ഷപ്പെടില്ലെന്നും’ ഒക്കെയായിരുന്നു ഇയാൾ കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

പീഡനം അസഹനീയമായപ്പോൾ ഒരു കുട്ടി പരിശീലനം മതിയാക്കി പോവുകയും പിന്നീട് ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് പ്രതിയുടെ ഭീഷണിയെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.

 എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നു. കൊല്ലാൻ പോലും മടിയില്ലാത്തവനാണ് പ്രതി സിദ്ധിഖ് എന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
أحدث أقدم