ഉദാര ഇമിഗ്രേഷൻ നയം കാനഡയെ ചാരന്മാരുടെ കേന്ദ്രമാക്കിയോ? ഇന്ത്യയെയും സൂക്ഷിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്



ഒട്ടാവ: ഇന്ത്യ ഒരു 'വിദേശ തലയിടൽ ഭീഷണി'യാണെന്ന് വിശദീകരിച്ച് കനേഡിയൻ ഇന്റലിജൻസ് റിപ്പോര്‍ട്ട്. കാനഡയുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ഇന്ത്യ ഇടപെട്ടേക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നത്. കാനഡയുടെ ജനാധിപത്യ പ്രക്രിയകൾക്ക് ഭീഷണിയായി ഇന്ത്യയെ മാത്രമല്ല, ചൈനയെയും ചൂണ്ടിക്കാട്ടുന്നുണ്ട് ഈ റിപ്പോർട്ടിൽ.


ഈ റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യ ഇതിൽ പ്രതികരിച്ചിട്ടില്ല.
കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവ്വീസ് (സിഎസ്ഐഎസ്) ആണ് സർക്കാരിന് ഇന്ത്യയെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. കാനഡയെ സംബന്ധിച്ച് ഈ ഇന്റലിജൻസ് റിപ്പോർട്ട് വളരെ സുപ്രധാനമാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ വിദേശ ഇടപെടലുണ്ടായിട്ടുണ്ടോ എന്ന അന്വേഷണം ജനുവരി 29ന് തുടങ്ങിയിട്ടുണ്ട്. ചൈനയും റഷ്യയും തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണമാണ് ഈ അന്വേഷണത്തിന്റെ പരിധിയിൽ വരിക.
കാനഡ 'ഫൈവ് എയ്സ് ഇന്റലിജൻസ് ഉടമ്പടി'യിൽ അംഗമായുള്ള രാജ്യമാണ്. ഓസ്ട്രേലിയ, കാനഡ, ന്യൂസീലാൻഡ്, യുകെ, യുഎസ് എന്നിവരുടെ ഇന്റലിജൻസ് സഖ്യമാണിത്. ഈ സഖ്യത്തിലുൾപ്പെട്ട രാജ്യത്ത് കടന്നാണ് ചൈനയും റഷ്യയുമെല്ലാം ചാരന്മാരെ അയച്ചും മറ്റും തിരഞ്ഞെടുപ്പുകളിൽ ഇടപെട്ടതെന്നാണ് പുറത്തുവന്നിരിക്കുന്നത്. കാനഡയുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയർത്തുന്ന ഈ പ്രശ്നത്തിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് മറുപടി നൽകേണ്ടതായി വരും. 2019ലും, 2021ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ചൈനയും റഷ്യയും ഇടപെട്ടിട്ടുണ്ടോ എന്നാണ് മരിയ ജോസീ ഹോഗിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പരിശോധിക്കുന്നത്.

നയതന്ത്രജ്ഞർ, ചാരന്മാർ തുടങ്ങിയവർ മുഖാന്തിരം പണമിറക്കിയും, രാഷ്ട്രീയശേഷി ഉപയോഗിച്ചും കാനഡയിലെ തിരഞ്ഞെടുപ്പുകളെ ചൈനയും റഷ്യയും നിയന്ത്രിച്ചു എന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് ചില മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു.

കാനഡയില്‍ ട്രൂഡോയുടെ കാലത്ത് കുടിയേറ്റ നിയമങ്ങൾ ഉദാരമാക്കപ്പെട്ടതിനെ പഴിചാരുന്നുണ്ട് വിമർശകർ. ഇതാണ് ചൈനീസ്, റഷ്യൻ, ഇന്ത്യൻ ചാരപ്രവർത്തനങ്ങൾ രാജ്യത്ത് വർദ്ധിക്കാൻ കാരണമായതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഖാലിസ്ഥാൻ വിഘടനവാദി നേതാവായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. കഴിഞ്ഞവർഷം സെപ്തംബർ മാസത്തിൽ നടത്തിയ ഈ ആരോപണം വലിയ ഉലച്ചിലുകളാണ് ബന്ധത്തിലുണ്ടാക്കിയത്.
أحدث أقدم