പള്ളിക്കത്തോട്ടിൽ മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.



 പള്ളിക്കത്തോട്: സ്വകാര്യ ക്ലിനിക്കിൽ കയറി പണം മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി, ഉടുമ്പന്നൂർ, ഇടമറുക് ഭാഗത്ത് ലബ്ബ വീട്ടിൽ അബ്ദുൾസലാം (29) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 ഓഗസ്റ്റ് 24 ആം തീയതി ആനിക്കാട് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. വാഹന കച്ചവടത്തിന് സുഹൃത്തുക്കളുമായി ക്ലിനിക്കിൽ എത്തിയ ഇയാൾ ഇതെക്കുറിച്ച് സംസാരിച്ചതിനുശേഷം  എല്ലാവരുമായി ക്ലിനിക്കിന് വെളിയിൽ ഇറങ്ങുകയും, തുടര്‍ന്ന്  തന്റെ മൊബൈൽ ഫോൺ ചാർജർ എടുക്കാൻ മറന്നുവെന്നും  പറഞ്ഞ് ഇയാൾ ഓഫീസിൽ തിരികെ കയറി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 14,000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.ഐ റെയ്നോൾഡ്, എ.എസ്.ഐ റെജി, സി.പി.ഓ മാരായ രാഹുൽ, മധു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ  കോടതിയിൽ ഹാജരാക്കി.
أحدث أقدم