നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തരുത്, വയനാട്ടില്‍ മികച്ച മെഡിക്കല്‍ കോളജില്ല: വിമര്‍ശനവുമായി രാഹുല്‍


കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും കാലതാമസം വരുത്തരുതെന്നും വയനാട് എംപി രാഹുല്‍ ഗാന്ധി. 

വയനാട് മെഡിക്കല്‍ കോളജിന്റെ വികസനം സാധ്യമാക്കുന്നതില്‍ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ആളുകള്‍ക്കു ജീവന്‍ നഷ്ടമായിട്ടും മികച്ചൊരു മെഡിക്കല്‍ കോളജ് ഇവിടെയില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ചു കത്തുനല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവലോകന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബന്ധുക്കള്‍ക്ക് വേഗം തന്നെ നഷ്ടപരിഹാരം നല്‍കണം. കാലതാമസം വരുത്തരുത്. ആര്‍ആര്‍ടി സംഘങ്ങളുടെ എണ്ണം കൂട്ടണം. അവര്‍ക്കു ദൗത്യത്തിന് ആവശ്യമായ കാര്യങ്ങള്‍ നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരള - തമിഴ്‌നാട് - കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതാക്കുന്നതിനായി ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു.
أحدث أقدم