ക്യാൻസറിന് കാരണമാകുന്നു, സിംഗപ്പൂരിന് പിറകെ ഇന്ത്യയുടെ ഈ കറി പൗഡർ നിരോധിച്ച് ഹോങ്കോംഗും



.

ദില്ലി: സിംഗപ്പൂരിന് പുറമെ ഇന്ത്യൻ ഭക്ഷ്യോൽപ്പന്ന നിർമാതാക്കളായ എവറസ്റ്റിന്റെ ഫിഷ് കറി മസാല വിപണിയിൽ നിന്ന് പിൻവലിക്കാൻ ഹോങ്കോംഗ്. സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ കാർസിനോജെനിക് കീടനാശിനി എഥിലീൻ ഓക്സൈഡ് കണ്ടെത്തിയെന്നാരോപിച്ചാണ് ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയ്‌ക്കെതിരെ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ കേന്ദ്രം (സിഎഫ്എസ്) നടപടി സ്വീകരിച്ചിരിക്കുന്നത്. 

എഥിലീൻ ഓക്സൈഡ് ക്യാൻസറിന് കാരണമാകുന്ന ഒരു രാസവസ്തുവാണ്. ഇത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല. സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ കാണപ്പെടുന്ന എഥിലീൻ ഓക്സൈഡിൻ്റെ അളവ് അനുവദനീയമായ പരിധി കവിഞ്ഞതായി സിഎഫ്എസ് ചൂണ്ടിക്കാട്ടിയിരുന്നു. 

ഉയർന്ന ലീവിൽ ഇത്തരം രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണം വിൽക്കുന്നത് ഹോങ്കോങ്ങിൽ കർശനമായി നിരോധിച്ചിരിക്കുന്നു. മദ്രാസ് കറി പൗഡർ, സാംഭാർ മസാല പൗഡർ, കറി പൗഡർ എന്നിവയിൽ നിന്നുള്ള മൂന്ന് മസാല മിശ്രിതങ്ങളിൽ എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി ഹോങ്കോങ്ങിലെ ഫുഡ് സേഫ്റ്റി ഓഫ് ഫുഡ് സേഫ്റ്റി ഏപ്രിൽ 5 ന് അറിയിച്ചിട്ടുണ്ട്. 

 സിംഗപ്പൂർ ഫുഡ് ഏജൻസി (എസ്എഫ്എ) മുമ്പ് ഇന്ത്യയുടെ ‘എവറസ്റ്റ് ഫിഷ് കറി മസാല’ തിരിച്ചുവിളിക്കുകയും വാങ്ങുന്നവരെ അത് കഴിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറക്കുമതിക്കാരായ മുത്തയ്യ ആൻഡ് സൺസിന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ നിർദ്ദേശം നൽകിയതായി ഏപ്രിൽ 18 ന് എസ്എഫ്എ പ്രസ്താവനയിൽ പറഞ്ഞു.

അന്തരിച്ച വാദിലാൽ ഭായ് ഷാ സ്ഥാപിച്ച 57 വർഷം പഴക്കമുള്ള സുഗന്ധവ്യഞ്ജന ബ്രാൻഡാണ് എവറസ്റ്റ്. സുഗന്ധവ്യഞ്ജനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാതാവാണ്,  ആഗോളതലത്തിൽ 80 ലധികം രാജ്യങ്ങളിൽ വില്പന നടത്തുന്നുണ്ട്. കയറ്റുമതി ചെയ്യുന്നതിന് മുൻപ് തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും കർശനമായ പരിശോധനകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. സ്‌പൈസ് ബോർഡ് ഓഫ് ഇന്ത്യയുടെ ഗുണനിലവാര പരിശോധനയിലൂടെയാണ് ഓരോ കയറ്റുമതിയും നടക്കുന്നതെന്നും കമ്പനി പറയുന്നു. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  
أحدث أقدم