ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു






ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മക്കൾ കൊല്ലപ്പെട്ടു. ഹനിയയുടെ മക്കളും ചെറുമക്കളുമാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മൂന്ന് മക്കളും ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്.

മക്കളുടെയും ചെറുമക്കളുടെയും മരണം ഹനിയ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ നാലു മക്കളിൽ മൂന്നു പേരായ അമീർ, ഹസെം, മൊഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഷാതി അഭയാർത്ഥി ക്യാമ്പിനു സമീപത്തുവെച്ചാണ് ഇസ്രയേൽ വ്യാമാക്രമണമുണ്ടായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഹസെമിന്റെ മകളും അമീറിന്റെ മകനും മകളുമാണ് കൊല്ലപ്പെട്ടത്.

ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേൽ ആരോപിച്ചു. അമേരിക്കൻ രഹാസ്യാന്വേഷ ഏജൻസിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടെയാണ് ആക്രമണം. എന്നാൽ സമാധാന ചർച്ചകളെ ആക്രമണം ബാധിക്കില്ലെന്ന് ഹനിയ പറഞ്ഞു. ഹമാസിന്റെ രാഷ്ട്രീയകാര്യ വിഭാഗം മേധാവിയാണ് ഇസ്മയിൽ ഹനിയ. നിലവില്‍ ഖത്തറിലാണ് അദ്ദേഹം.

ഇന്നലെ ഈദ് ദിനത്തിൽ രൂക്ഷമായ വ്യോമാക്രമണമാണ് ഗാസയില്‍ ഇസ്രയേൽ നടത്തിയത്. ഇന്നലെ 24 മണിക്കൂറിനിടെ ഗാസയിൽ മാത്രം122 പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ച ഇതുവരെ 33, 482 പേര്‍ പാലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
أحدث أقدم