മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്‌ടറെ സംശയിക്കുന്നു, അയാൾ ഡിവൈഎഫ്ഐക്കാരൻ: കോടതിയെ സമീപിച്ച് യദു



തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവുമായുള്ള തർക്കത്തിൽ കോടതിയെ സമീപിച്ച് കെഎസ്ആർടിസി ഡ്രൈവർ എച്ച്.എൽ. യദു. ബസ് തടഞ്ഞതിലും ഔദ്യോഗിക കുറ്റകൃത്യ നിർവഹണം തടസപ്പെടുത്തിയതിലും അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി യദുവിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.

അതേസമയം, തർക്കമുണ്ടായ ദിവസം ബസിലുണ്ടായിരുന്ന കണ്ടക്‌ടർ സുബിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അദ്ദേഹം പൊലീസിനു നൽകിയ മൊഴികൾ തെറ്റാണെന്നും യദു പ്രതികരിച്ചു. പിൻ സീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞതും കള്ളമാണ് കണ്ടക്‌ടർ അപ്പോൾ മുൻ സീറ്റിലായിരുന്നു ഇരുന്നതെന്നും യദു പറഞ്ഞു. സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ എഴുന്നേറ്റ് സീറ്റ് നൽകിയത് കണ്ടക്‌ടറാണെന്നും സഖാവേ ഇരുന്നോളൂ എന്ന് പറഞ്ഞതായും യദു ആരോപിച്ചു. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്‌ടറെ സംശയിക്കുന്നതായും ഡ്രൈവർ യദു പറഞ്ഞു
أحدث أقدم