ഒന്നര കോടി തട്ടിയെന്ന് പറഞ്ഞ് വാട്സ്ആപ്പിൽ അറസ്റ്റ് വാറന്റ്... ഫോണിലൂടെ ചോദ്യം ചെയ്യുന്നതിനിടെ വീട്ടമ്മ ബോധംകെട്ട് വീണു




മൂവാറ്റുപുഴ : ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം . മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയിൽ നാരായണൻ നായരുടെ മകൾ സുനിയ നായരെയാണ് തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ഇൻസ്പെക്ടർ എന്ന വ്യാജേന യുവതിയുടെ വാട്സ്ആപ്പിൽ വ്യാജ അറസ്റ്റ് വാറന്റ് വരികയായിരുന്നു.മുംബൈ പൊലീസ് സൈബർ വിഭാഗം ഇൻസ്പെക്ടർ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരൻ പരിചയപ്പെടുത്തിയത്.

തുടർന്ന് വിഡിയോ കോൾ വിളിച്ച് ചോദ്യം ചെയ്യാൻ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കാൻ സുനിയയോട് തട്ടിപ്പുകാർ ആവശ്യപ്പെട്ടു.സുനിയയുടെ ആധാർ കാർഡ് ഉപയോഗിച്ചു മുംബൈയിൽ നിന്നു സിം കാർഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തി എന്നാണ് ആരോപിച്ചത്. ഈ കേസിൽ സുനിയയെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഭീക്ഷണി പെടുത്തി.

ചോദ്യം ചെയ്യൽ തുടർന്നതോടെ സുനിയ ബോധരഹിതയായി വീണു. ഇതോടെ മുറിയിൽ എത്തിയ നാരായണൻ നായർ ഇയാൾ വാട്സാപ്പിൽ അയച്ചു നൽകിയ തിരിച്ചറിയൽ കാർഡും മറ്റു രേഖകളും സൂക്ഷ്മമായി പരിശോധിച്ചതോടെയാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്.
أحدث أقدم