തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; നാല് മരണം



ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. വിരുതുനഗർ ജില്ലയിലെ സാത്തൂരിനടുത്ത ബന്ധുവാർപട്ടിയിലെ സ്വകാര്യ പടക്ക നിർമാണ കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.

അച്ചൻകുളം രാജ്കുമാർ (42), സൂരങ്കുടി മാരീച്ചാമി (44), വെമ്പക്കോട്ടൈ ചത്രപ്പട്ടി സെൽവകുമാർ (48), മോഹൻ (50) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. നിർമാണ കേന്ദ്രത്തിലെ മൂന്ന് മുറികൾ നിലംപൊത്തി.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.

കലക്ടർ ജയശീലൻ സംഭവസ്ഥലം സന്ദർശിച്ചു. സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു.
أحدث أقدم