അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേത് എന്ന് സംശയിക്കുന്ന ശംഖ് സമീപത്തെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ



ക്ഷേത്രത്തിന്റെ പരിസരവാസിയായ ഓട്ടോ ഡ്രൈവർക്ക് ഇത് മാലിന്യ കൂമ്പാരത്തിൽ നിന്നും ലഭിച്ചു. ഇയാൾ ഇത് ഓട്ടോയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേതെന്നാണ് സംശയം. എന്നാൽ ദേവസ്വം അധികാരികൾ ഇത് നിഷേധിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് ഓട്ടോ ഡ്രൈവറായ വേണുവിന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും വെള്ളികെട്ടിയ ഇടംപിരി ശംഖ് കിട്ടിയത്. ഇതെങ്ങനെ മാലിന്യ കൊമ്പാലത്തിൽ വന്നു എന്നുള്ളതാണ് സംശയം. അമ്പലപ്പുഴ ക്ഷേത്രത്തിലേതല്ല ഇടംപിരി ശംഖ് എന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. എന്നാൽ ശംഖ് കിട്ടിയ വാർത്ത അറിഞ്ഞതോടെ അമ്പലപ്പുഴ സ്റ്റേഷനിൽ നിന്നും പോലീസിന്റെ വിളിയും എത്തി.

ദേവസ്വം അധികാരികൾ അറിയാതെ എങ്ങനെ മാലിന്യ കൂമ്പാരത്തിൽ ശംഖ് വന്നു എന്നുള്ള ചോദ്യമാണ് ഇപ്പോൾ ഉയർന്നത്. നേരത്തെ ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷണം പോയതും വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ തന്നെ വെള്ളികെട്ടിയ ശംഖാണ് ഇതെന്ന് ഭക്തർ പറയുന്നു. ദേവസ്വം വിജിലൻസിനൊപ്പം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

أحدث أقدم