വയനാട്ടിൽ മരണ സംഖ്യ 184; രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം


കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 184 ആയി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരിൽ 89 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. ദുരന്തസ്ഥലത്ത് 225 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് വിലയിരുത്തൽ. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി.
'
കാണാതായ നിരവധി ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്. എന്നാല്‍ പ്രദേശം മുഴുവനായി ഒലിച്ചുപോയതും ചെളിയില്‍ പുതഞ്ഞിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളും കോൺക്രീറ്റ് പാളികളും നീക്കിയുള്ള തെരച്ചിൽ അതീവ ദുഷ്കരമാണ്. ചെളി നിറഞ്ഞതിനെ തുടർന്ന് മണ്ണിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഉരുള്‍പൊട്ടലില്‍ നിലംപതിച്ച വീടുകളുടെ മേല്‍ക്കൂര പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചൂരല്‍മലയില്‍ മഴ കനത്തും പുഴയുടെ ഒഴുക്ക് കൂടിയതും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.
أحدث أقدم